മഞ്ഞവാരിയിൽ മരത്തിന്റെ കൊമ്പ് മേച്ചിൽ ഷീറ്റിനുള്ളിലേക്ക് തുളഞ്ഞുകയറിയ നിലയിൽ.
പട്ടിക്കാട്: വേനൽ മഴയെ തുടർന്ന് ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിവെട്ടിൽ കുതിരാൻ മേഖലയിൽ വലിയ നാശനഷ്ടമുണ്ടായി.
പെരുമാട്ടിക്കുന്നിൽ സ്റ്റാൻലി ജോസഫ് എന്നയാളുടെ പറമ്പിലെ തേക്ക് മരം ഇടിമിന്നലേറ്റ് നടുവേ പിളർന്നു. വീട്ടിലെ മോട്ടോറിന്റെ പാനൽ ബോർഡും കത്തിനശിച്ചു. കുതിരാൻ കുടിവെള്ളപദ്ധതിയുടെ ഓട്ടോമാറ്റിക് സ്വിച്ചിംഗ് സംവിധാനവും തകരാറിലായി. കൂടാതെ പ്രദേശത്തെ വീടുകളിലെ ഇൻവർട്ടറുകൾ, ഫാനുകൾ എന്നിവ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി.
വാണിയംപാറ: ശനിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരംവീണു.
മഞ്ഞവാരി കാരുകുളം ഖദീജയുടെ വീടിനു മുകളിലേക്കാണ് കാട്ടിൽനിൽക്കുന്ന മരംവീണത്. ശക്തമായ കാറ്റിൽ വീണ തേക്ക് മരത്തിന്റെ കൊമ്പ് മേച്ചിൽ ഷീറ്റിൽ തുളഞ്ഞുകയറി. അപകടസമയത്ത് ആരും അവിടെ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മേഖലയിൽ നിരവധിതവണയായി വനംവകുപ്പിന്റെ കീഴിലുള്ള മരങ്ങൾ വീടുകളിലേക്ക് വീഴുന്ന സംഭവം ഉണ്ടാകുന്നുണ്ട്. അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റമെന്ന് ആവശ്യപ്പെട്ട് പീച്ചി ഡിവിഷൻ ഡിഎഫ്ഒക്ക് ഖദീജ പരാതിനൽകി.
Tags : Heavy damage nattuvishesham local news