വെട്ടിക്കൽ ജോയിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ നിലംപൊത്തിയപ്പോൾ.
അടിമാലി: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അടിമാലിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. അടിമാലി മെഴുകുംചാലിൽ വീടിന്റെ മേൽക്കൂര നിലംപൊത്തി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു.
അടിമാലി എസ്എൻഡിപി സ്കൂളിന് സമീപവും മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മെഴുകുംചാലിൽ വീടിന്റെ മേൽക്കൂര തകർന്നു. ശക്തമായ കാറ്റിൽ മെഴുകുംചാൽ വെട്ടിക്കൽ ജോയിയുടെ വീടിന്റെ മേൽക്കൂരയാണ് നിലംപൊത്തിയത്. നേരത്തേ വീണു കാലിന് പരിക്കേറ്റ ജോയി ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് അപകടത്തിൽനിന്നു രക്ഷപ്പെട്ടു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപവും മരം കടപുഴകിവീണു. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. തുടർന്ന് അടിമാലി ഫയർഫോഴ്സെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം മരത്തിന്റെ ശിഖരം ഒടിഞ്ഞ് കേബിളിൽ തട്ടിനിന്നതിനാൽ വലിയ അപകടം ഒഴിവായി. അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു പ്രാദേശിക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.