തകഴി കുന്നുമ്മ ചെട്ടുതറക്കരി പാടശേഖരത്ത് മട വീണപ്പോൾ
അമ്പലപ്പുഴ: 25 ദിവസം മുൻപ് വിത്തു വിതച്ച പാടശേഖരത്തിൽ കനത്ത മഴയിൽ മട വീണു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. തകഴി കുന്നുമ്മ ചെട്ടുതറക്കരി പാടശേഖരത്താണ് കഴിഞ്ഞ രാത്രിയിൽ മടവീഴ്ചയുണ്ടായത്. 25 ദിവസം മുൻപാണ് ഇവിടെ രണ്ടാം കൃഷിക്കായി വിത്ത് വിതച്ചത്. 68 ചെറുകിട കർഷകരാണ് ഇവിടെയുള്ളത്. കനത്ത മഴ കണക്കിലെടുത്ത് മട വീഴ്ച ഭയന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കർഷകർ ബണ്ട് സംരക്ഷണത്തിലായിരുന്നു. എന്നാൽ, പുലർച്ചെ ഒരു മണിയോടെ മട വീഴുകയായിരുന്നു.
പതിനഞ്ചര മീറ്റർ വീതിയിൽ മട വീണതോടെ തങ്ങൾക്ക് ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു. ക്യഷിഭവനിൽനിന്ന് സൗജന്യമായി വിത്ത് ലഭിച്ചെങ്കിലും കൃഷിയൊരുക്കുന്നതിനും മറ്റുമായി ഓരോ കർഷകനും ഏക്കറിന് 18, 000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. മട വീണ് കൃഷി പൂർണമായും നശിച്ചതോടെ ഇനി ആദ്യം മുതൽ കൃഷി തുടങ്ങേണ്ട ദുരവസ്ഥയിലാണ് കർഷകർ. മോട്ടോർ ഉപയോഗിച്ച് വെള്ളം അടിയന്തരമായി വറ്റിച്ചാൽ കൃഷി വീണ്ടും നടത്താനാകുമെന്ന വിശ്വാസത്തിലാണ് കർഷകർ. \
ഇതിനായി സർക്കാർ ഭാഗത്തു നിന്നും കൃഷി വകുപ്പിൽ നിന്നും സഹായം ലഭ്യമാക്കണമെന്നും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. കൃഷി പുനരാരംഭിക്കാനുള്ള എല്ലാ സഹായവും ചെയ്തു നൽകുമെന്ന് മടവീഴ്ച സന്ദർശിച്ച ശേഷം കൃഷി ഓഫീസർ മനോജ് പറഞ്ഞു. കർഷകർക്ക് സൗജന്യമായി വിത്ത് നൽകാനുള്ള ശ്രമം നടത്തുമെന്നും കൃഷി ഓഫീസർ പറഞ്ഞു.