പെരുമ്പനച്ചി-മുല്ലശേരി ഭാഗത്ത് തോട് കവിഞ്ഞ് റോഡും പാടവും വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള്.
നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ചങ്ങനാശേരി: കനത്ത മഴയിലും കൊടുങ്കാറ്റിലും ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടം. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു. നിരവധി വീടുകള്‍ വെള്ളത്തിലകപ്പെട്ടു. എസി കനാലില്‍ ജലനിരപ്പുയരുന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ്.
താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളപ്പൊക്കഭീഷണി നേരിട്ട 31 കുടുംബങ്ങളിലെ 113 അംഗങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിച്ചു. ആഹാരസാധന സാമഗ്രികള്‍ എത്തിച്ചുനല്‍കിയതായി ചങ്ങനാശേരി തഹസില്‍ദാര്‍ പറഞ്ഞു. റവന്യു ടവറിലെ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്‍. 0481-2420037.
തൃക്കൊടിത്താനം ആരമല മോസ്കിനു മുമ്പില്‍ റോഡരികില്‍ നിന്ന മാവ് വീണ് പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിക്കും, പത്രക്കെട്ടുമായി സഞ്ചരിച്ചിരുന്ന കാറിനും നാശനഷ്ടം നേരിട്ടു. കിഴക്കന്‍വെള്ളം ഒഴുകിയെത്തുന്നത് അപ്പര്‍കുട്ടനാട് മേഖലകളായ പൂവം, നക്രാല്‍, പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍ പ്രദേശങ്ങളെയും ദുരിതത്തിലാക്കുക യാണ്.
തോടുകള്‍ കവിഞ്ഞൊഴുകുന്നു; ക്യാമ്പുകളില്‍ 31 കുടുംബങ്ങള്‍
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന കുറിച്ചി ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ 20 കുടുംബങ്ങളിലെ 75 അംഗങ്ങളെയും പെരുമ്പനച്ചി ഗവ. എല്‍പി സ്കൂളില്‍ മൂന്ന് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയും നെടുമണ്ണി ഫാത്തിമാമാതാ യുപി സ്കൂളില്‍ ആറ് കുടുംബങ്ങളിലെ 22 അംഗങ്ങളെയും വാകത്താനം തൃക്കോതമംഗലം എല്‍പി സ്കൂളില്‍ മൂന്നു കുടുംബങ്ങളിലെ പത്തംഗങ്ങളെയും പാര്‍പ്പിച്ചിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിലെ ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചാണക്കുഴി, കുട്ടന്ചിറമറ്റം, മണ്ണങ്കര ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം നേരിട്ടത്.
മാടപ്പള്ളി പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍പ്പെട്ട പാലമറ്റം, പെരുമ്പനച്ചി മുല്ലശേരി ഭാഗം, കൊഴുപ്പക്കളം ഭാഗങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വെളിയം-പെരുമ്പനച്ചി തോട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഇരുവശങ്ങളിലുമുള്ള പുരയിടങ്ങളിലും ഇരുപതോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ തോടിനു സമീപത്തുള്ള മാടപ്പള്ളി ക്ഷേത്രപരിസരങ്ങളില്‍ വെള്ളം കയറി. പൂവത്തുംമൂട്-മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്ക് റോഡിലെ കരക്ക്ടം ഭാഗത്ത് വെള്ളം കയറി.
പെരുമ്പനച്ചി-മുല്ലശേരി ഭാഗത്ത് ട്രാന്‍സ്ഫോര്‍മറിനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും അപകടക്കെണിയാണ്. നെടുംകുന്നം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഇടവെട്ടാല്‍ ഭാഗത്ത് ജലനിരപ്പുയര്‍ന്നതുമൂലം ഒരു ഡസനോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കറുകച്ചാൽ: മേഖലയിൽ കനത്ത മഴ. തോടുകൾ കര കവിഞ്ഞു. നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു 25ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ മേഖലയിലെ തോടുകളിലും, മറ്റു ജലാശയങ്ങളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നു. നെടുംകുന്നം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി ഭാഗങ്ങളിൽ തോട് കരകവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി. പാറക്കുഴി ഭാഗത്തെ എട്ട് വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ നെടുംകുന്നം പഞ്ചായത്ത് നെടുമണ്ണി ഫാത്തിമാമാതാ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
15-ാം വാർഡ് പനയ്ക്കവയൽ ഭാഗത്തെ എട്ടു വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ ചമ്പക്കര സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിലേക്കു മാറ്റി. നിരവധി സ്ഥലങ്ങളിലെ കപ്പ, ഏത്തവാഴ, ചേന തുടങ്ങിയ കൃഷികളെല്ലാം വെള്ളത്തിലായി. കൊടുങ്ങൂർ-മണിമല റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വാഴൂർ വലിയതോട് കരകവിഞ്ഞ് നിരവധി വീടുകളിലും കൃഷിടങ്ങളിലും വെള്ളം കയറി.
പനമരം ഭാഗത്ത് തോടിനുകുറുകെ നിർമിച്ച താത്കാലിക പാലം ഒഴുകി പോയി. പന്തംപ്ലാക്കൽ, ശാസ്താംകാവ് ഭാഗങ്ങളിലെ റോഡുകളിലും വെള്ളം കയറി. ചാമംപതാലിൽ തോട് കരകവിഞ്ഞ് കവല പൂർണമായി വെള്ളത്തിലായി. സമീപത്തെ വീടുകളിലും, ഇതര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.
തോട്ടയ്ക്കാട് വലിയമണ്ണി പാലത്തിന് സമീപം കൈതളാവിൽപറമ്പിൽ ഗിരിഷീന്റെ വീട്ടിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ 5.30-ഓടെയാണ് കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്.
വീട്ടിൽ കുടുങ്ങിയവരെ പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഗിരീഷിന്റെ മക്കളായ അഭിനവ്, അഭിനന്ദ എന്നിവരെ അഗ്നിരക്ഷാസേനാംഗങ്ങൾ തോളിലേറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സമീപത്തെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.
Tags : Nattuvishesham DistrictNews DeepikaNews Heavy rain