എടത്വ: നിനച്ചിരിക്കാതെയുള്ള കനത്ത മഴയില്‍ കുട്ടനാട്ടിലെ വിളവെടുപ്പും സംഭരണവും പ്രതിസന്ധിയിൽ. കടുത്ത വേനലില്‍ കൊയ്തെടുത്ത നെല്ലിന് പോലും 10 കിലോ കിഴിവ് ആവശ്യപ്പെടുന്ന മില്ലുടമകള്‍ തിങ്കളാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും പെയ്ത മഴയില്‍ കിഴിവിന്റെ പേരില്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധ്യത.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ നിരവധി പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ് നിരവധി സ്ഥലങ്ങളില്‍ കൊയ്ത്ത് നടക്കാനുമുണ്ട്. ഒട്ടുമിക്ക പാടശേഖരങ്ങളും കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു. ഇന്നലത്തെ മഴയില്‍ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയും നെല്ല് വീണു പോകുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കൊയ്ത്ത് നടക്കേണ്ട പാടാശഖരങ്ങളാണ് മഴയില്‍ വെള്ളം കെട്ടിയത്.
ചില പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രം ഇറങ്ങിയാല്‍ താഴ്ന്നുപോകുന്ന അവസ്ഥയും സംജാതമാണ്.
ഇതുമൂലം കൊയ്ത്ത് സമയം കൂടുന്നതിനാല്‍ യന്ത്ര വാടക ഇനത്തില്‍ കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കാനും സാധ്യതയുണ്ട്. വേനല്‍ മഴ കടുത്താല്‍ കൊയ്ത്ത് പ്രതിസന്ധി നേരിടുകയും ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകളുടെ ചൂഷണം നേരിടേണ്ടി വരികയും ചെയ്യും. നിനച്ചിരിക്കാതെയുള്ള വേനല്‍ മഴ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Tags : Heavy rains nattuvishesham local news