ബദിയഡുക്ക മാന്യയിലെ കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം.
കാസര്‍ഗോഡ്: ബദിയഡുക്ക മാന്യ മുണ്ടോട്ടെ കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം കൈയേറ്റ വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. കൈയേറ്റം ഒഴിപ്പിക്കാന്‍ ഗ്രൗണ്ട് പൊളിക്കണമെന്ന തീരുമാനത്തില്‍ കോടതി വിലക്ക് തുടരുമെന്നും വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചത് 1.09 ഏക്കര്‍ സ്ഥലം കൈയേറി എന്നായിരുന്നു റവന്യു വകുപ്പിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പ്രശ്നം കോടതിയിലെത്തിയത്. എന്നാല്‍, കൃത്യമായി സര്‍വേ നടത്താതെയാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു അസോസിയേഷന് കോടതിയില്‍ വാദിച്ചത്. സ്ഥലത്തിന്റെ സര്‍വേ നടത്താന്‍ അസോസിയേഷന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷന് സ്ഥലം വാങ്ങുമ്പോള്‍ വസ്തുവിലുണ്ടായിരുന്ന പുറമ്പോക്ക് തോട് കൈയേറി നികത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, തങ്ങള്‍ സ്ഥലം വാങ്ങുമ്പോള്‍ ഇതു നികത്തിയ ഭൂമിയായിരുന്നെന്നും പുറമ്പോക്ക് തോട് ശ്രദ്ധയില്‍പെട്ടില്ലെന്നും അസോസിയേഷന് വാദിച്ചു.
കൈയേറിയ 40 സെന്റ് സ്ഥലത്തിനു പകരം അസോസിയേഷന് തുല്യമായ സ്ഥലം പഞ്ചായത്തിനു നല്‍കുകയോ അല്ലെങ്കില്‍ പാട്ടത്തിനെടുക്കുകയോ ചെയ്യാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ നാലുമാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരോട് നടപടി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. മേല്‍ നിര്‍ദേശിച്ചതുപോലെ തീരുമാനമെടുക്കുന്നതുവരെ ഈ കേസുകളില്‍ കോടതി അനുവദിച്ചിട്ടുള്ള ഇടക്കാല ഉത്തരവുകള്‍ തുടരും.
രണ്ടു കൈയേറ്റ പരാതികളാണ് സ്റ്റേഡിയത്തിനെതിരെയുള്ളത്. ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്ന 8.26 ഏക്കറില്‍ 1.09 ഏക്കര്‍ സ്ഥലം മറാഠിവിഭാഗക്കാരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സര്ക്കാര്പതച്ചുകൊടുത്ത ഭൂമിയാണെന്നായിരുന്നു ആദ്യ പരാതി. എന്നാല്‍, തങ്ങളുടേതാണെന്ന് വാദിച്ച് ക്രിക്കറ്റ് അസോസിയേഷന് ഇതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. പിന്നീടാണ് തോട് കൈയേറിയെന്ന പരാതി ഉയരുന്നത്. രണ്ടു കൈയേറ്റവും ശരിവച്ചാണ് റവന്യുവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
2013 ഒക്ടോബറില്‍ വിന്‍ടച്ച് ഗ്രൂപ്പില്‍ നിന്നും 8.26 ഏക്കര്‍ സ്ഥലം നാലുകോടിയോളം രൂപയ്ക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന് വാങ്ങിയത്. എന്നാല്‍, 2015 ഏപ്രില്‍ 24നു തറക്കല്ലിട്ട സ്റ്റേഡിയം ഇതുവരെ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് സ്റ്റേഡിയം നിര്‍മാണം രൂപകല്പന ചെയ്തത്. എന്നാല്‍, കേസുകളില്‍പ്പെട്ട് നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.
ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരങ്ങളും അണ്ടര്‍-19 നോര്‍ത്ത് സോണ്‍ മത്സരങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നത്. പവലിയന്, സ്ഥിരംഗാലറി, ഡ്രസിംഗ് റൂം എന്നിവയെല്ലാം യാഥാര്‍ഥ്യമായാല്‍ മാത്രമേ രഞ്ജിട്രോഫി അടക്കമുള്ള പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ഇവിടെ നടത്താന്‍ സാധിക്കുകയുള്ളു.