ചേർത്തനാട് എളമനത്തോടിന്റെ കരയിലുള്ള വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ.
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ ചേർത്തനാട് എളമനത്തോടിന്റെ കരയിലുള്ള വീടുകൾ അപകട ഭീഷണിയിൽ. കനത്ത മഴയിൽ ഒരു വീടിന്റെ മതിൽ ഇടിഞ്ഞു വീഴുകയും ചെയ്തു. ചേർത്തനാട് സ്വദേശി ജിതിന്റെ വീടാണു അപകടാവസ്ഥയിലായിരിക്കുന്നത്.
രണ്ടു വർഷം മുന്പ് തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ, കലുങ്ക് നിർമാണം, സംരക്ഷണഭിത്തി കെട്ടൽ തുടങ്ങിയവയ്ക്കായി എട്ട് കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിരുന്നു. ചേർത്തനാട് ഭാഗത്തെ കലുങ്ക് നിർമാണത്തോടൊപ്പം 100 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടാനും ധാരണയുണ്ടായിരുന്നു. എന്നാൽ മൈനർ ഇറിഗേഷൻ വകുപ്പും കരാറുകാരനും ഈ ഭാഗത്തു കൃത്യമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ഇതാണ് അപകടങ്ങൾ സംഭവിക്കാനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഇതോടെ നാല് വീടുകൾ അപകടഭീഷണിയിലാണ്. നിലവിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമാണ് ചേർത്തനാട്. സംഭവത്തെ തുടർന്ന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ജോളി, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം. മനാഫ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യു അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. താൽക്കാലിക സംരക്ഷണഭിത്തി നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews danger