പാലക്കാട്: അട്ടപ്പാടി മേഖലയിലെ പട്ടികവർഗവിഭാഗത്തിലുള്ള കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അവരുടെ രക്ഷകർത്താക്കളുടെയും അർഹരായ മറ്റുള്ളവരുടെയും തൊഴിലുറപ്പ്പദ്ധതി വേതനം അടിയന്തരമായി നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള വേതനം ലഭിക്കാത്തതുകാരണം പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് ലഭിച്ച സൗജന്യ സ്കൂൾ യൂണിഫോമിന്റെ തയ്യൽകൂലി നൽകാൻ കഴിയുന്നില്ലെന്നും ഇതു കാരണം കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്നും പരാതിയുയർന്ന സാഹചര്യത്തിലാണ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നു കമ്മീഷൻ നിർദേശിച്ചത്.
28670 കുടുംബങ്ങളാണ് വേതനത്തിനായി കാത്തിരിക്കുന്നത്. പാലക്കാട് ജില്ലാ കളക്ടറും തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ജില്ലാ പട്ടിക വർഗവികസന ഓഫീസർ എന്നിവരുടെ സഹകരണത്തോടെ പരാതി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം. പട്ടികവർഗവികസന പദ്ധതികളുടെയോ സന്നദ്ധ സംഘടനകളുടേയോ സഹായത്തോടെ യൂണിഫോമിന്റെ തയ്യൽകൂലി നൽകാൻ കഴിയുമോ എന്ന് ജില്ലാ കളക്ടർ പരിശോധിക്കണം.
വിദ്യാഭ്യാസ ഉപ ഡയറക്ടർ, ജില്ലാ പട്ടിക വർഗവികസന ഓഫീസർ എന്നിവരുടെ സഹകരണം ഇക്കാര്യത്തിൽ തേടാവുന്നതാണ്. കുട്ടികൾക്ക് സ്കൂൾ മുടങ്ങരുതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
ജില്ലാ കളക്ടർ, തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, പട്ടിക വർഗവികസന ഓഫീസർ, അഗളി, പുതൂർ, ഷോളയാർ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ കളക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ എന്നിവരുടെ പ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ജൂലൈ 22 ന് രാവിലെ പത്തിനു പാലക്കാട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം.
അഗളി,പുതൂർ, ഷോളയാർ സർക്കാർ എൽപി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് സ്കൂളിൽ എത്താത്തത്.
Tags : Human Rights Commission Nattuvishesham District News