പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകർ എഴുത്തിന്റെ വഴിയേ യാത്രയുടെ ഭാഗമായി എഴുത്തുകാരൻ എം. മുകുന്ദനെ സന്ദർശിച്ചപ്പോൾ.
അങ്ങാടിപ്പുറം: അങ്ങ് ഇനിയും എഴുതുന്പോൾ വിഷയം എന്തായിരിക്കുമെന്ന് കൗതുകത്തോടെ ചോദിച്ച ഐറിൻ സഫീറിനോട് തനിക്കു മയ്യഴിയെക്കുറിച്ചു തന്നെ ഇനിയും എഴുതാനുണ്ടെന്നും 100 വർഷം മന്‍പുള്ള മയ്യഴിയാണ് മനസിലെ കഥാവിഷയമെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. "എഴുത്തിന്റെ വഴിയേ’ യാത്രയുടെ ഭാഗമായി മാഹിയിലെ മയ്യഴിപ്പുഴയുടെ തീരത്തുള്ള മലയാള കലാഗ്രാമത്തിലെ മരച്ചുവട്ടിലിരുന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എഴുത്തിന്റെ വഴിയേ’ യാത്രയുടെ പതിനേഴാം വർഷത്തിൽ മയ്യഴിയുടെ കഥാകാരന്റെ എഴുത്തുവഴി തേടിയാണ് കുട്ടികൾ അധ്യാപകർക്കൊപ്പം മാഹിയിൽ എത്തിയത്. "മയ്യഴിയും പുഴയും ഇവിടുത്തെ മനുഷ്യരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാഹി കഴിഞ്ഞാൽ ദീർഘകാലം ജോലി ചെയ്ത ഡൽഹിയോടാണ് പ്രിയം. ഈ നാടുകളിലെ ജീവിതവും നാട്ടുചരിത്രവുമാണ് എന്റെ രചനകളിൽ നിറയുന്നത്' ഒട്ടേറെ അനുഭവങ്ങൾ പങ്കുവച്ചാണ് എം. മുകുന്ദൻ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോയത്.
"ഒരു നോവലിലെ ആദ്യവാചകം എഴുതുന്പോൾ എനിക്കു പേടിയാണ്. പൂർണമാക്കാൻ കഴിയുമോ എന്ന ആശങ്ക. അവസാന വരി എഴുതുന്പോൾ ആശങ്കകൾ സന്തോഷത്തിനു വഴിമാറും. എഴുതിക്കഴിഞ്ഞത് അച്ചടിച്ചു കാണുന്പോൾ ഇനിയും നന്നാക്കാമായിരുന്നു എന്നും തോന്നും. എഴുത്തുകാരെ ഉയർത്തുന്നത് വായനക്കാരാണ്. കൂടുതൽ വായനക്കാർ ഉണ്ടാകുന്പോൾ എഴുത്തുകാരൻ വലുതാകും' അദ്ദേഹം പറഞ്ഞു.
"ചന്ദ്രികയുടെ പാദസരത്തിന്റെ കിലുക്കമാണ് ആദ്യം മനസിൽ വന്നത്. ഭാവനയുടെ ആദ്യബിന്ദു. അതുവളർന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലായി. സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമായി ആവിഷ്കരിക്കാനാണ് എനിക്കിഷ്ടം. ജോലിയോടൊപ്പം എഴുത്തും കൊണ്ടുപോവുക കഠിനമായ അധ്വാനമാണ്. എഴുത്തിനു പ്രധാനം ജൻമവാസനയാണ്. സാഹചര്യങ്ങൾ സർഗാത്മകതയെ "ട്രിഗർ’ ചെയ്യും. മയ്യഴി എനിക്കു സമ്മാനിച്ചത് അതാണ്'
"മനുഷ്യബന്ധങ്ങൾ അറ്റുപോകുന്നതും പരസ്പര സ്നേഹം നഷ്ടമാകുന്നതുമാണ് ഇക്കാലത്തെ എന്റെ വലിയ ദുഃഖം. കുട്ടികളായ നിങ്ങൾക്ക് അതു തിരിച്ചുപിടിക്കാൻ കഴിയും. വായന നിങ്ങൾക്കു ലഹരിയാകണം. മറ്റു ലഹരികളുടെ കെണിയിൽ പെട്ടുപോകരുത്' കഥാകാരൻ ഓർമിപ്പിച്ചു.
ചിത്രകാരികളായ ജുവാന ജയിൻ, ഇസ ഫാതിമ എന്നിവർ മുകുന്ദന്റെ ചിത്രം വരച്ചു സമ്മാനമായി നൽകി. എസ്. ശ്രീകാർത്തിക, എ. ഐറിൻ സഫീർ, കെ.എസ്. ആയിഷ നേഹ, ടി. നിദ ഫാത്തിമ, എൻ. ഹിരണ്‍ ദേവ്, കെ. ചൈത്ര പ്രഭാത്കുമാർ, കെ. കിരണ്‍, എം. ലക്ഷ്മിക, കെ. നിധി, എ.പി. ദിയശ്രീ, പി.കെ. ഭൂമിക എന്നിവർ ചോദ്യങ്ങൾ ഉന്നയിച്ചു.
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ ശ്രീജ ജോസഫ്, പി.ജി. ജോസഫ്, ശിഹാബ് ഫോട്ടോലാന്റ് എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Malappuram