കൊല്ലം: അധികൃതർ ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ ഇടിഞ്ഞുവീഴാൻ തയാറായി നിൽക്കുന്ന സർക്കാർ കെട്ടിടങ്ങൾക്കു ശാപമോക്ഷം കിട്ടുമായിരുന്നു. ഇതിനുള്ളിൽ സേവനം ചെയ്യുന്ന മനുഷ്യജീവനുകളെ കുറിച്ചു ചിന്തിച്ചിരുന്നെങ്കിൽ പണ്ടേ ഈ കെട്ടിടങ്ങളെല്ലാം പുതുക്കി പണിയുകയോ പുനർനിർമിക്കുകയോ ചെയ്യുമായിരുന്നു.
കോഴിക്കോട് പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് നാല് ജീവനുകൾ നഷ്ടമായ വാർത്ത വന്നപ്പോഴാണ് പലരും ജോലി ചെയ്യുന്ന സ്വന്തം കെട്ടിടത്തിലേക്ക് ഒന്നു നോക്കിയത്. സർക്കാർകാര്യം മുറപോലെ നടക്കുമെന്നറിയാവുന്നതുകൊണ്ട് കെട്ടിടത്തിന്റെ കാലപ്പഴക്കമൊരു പഴക്കമല്ല. എവിടെയാണെങ്കിലും അപകടമോ ദുരന്തമോ സംഭവിച്ചുകഴിയുന്പോൾ അലമുറയിടാൻ മാത്രമേ സർക്കാർ സംവിധാനത്തിന് സാധിക്കുകയുള്ളൂ.
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ബലക്ഷയം സംഭവിച്ച കെട്ടിടത്തിലാണ് ജില്ലയുടെ ആസ്ഥാന കേന്ദ്രത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത് എന്നതു വർഷങ്ങളായി ആശങ്കയുയർത്തുന്നതാണ്. പുതിയ ബസ് സ്റ്റാൻഡ് എന്ന സ്വപ്നം നീണ്ടു പോകുമ്പോൾ ജീവൻ കൈയിൽ പിടിച്ച് നൂറുകണക്കിനു ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരും ആണ് ദിനംപ്രതി കൊല്ലം ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നില മുതൽ മുകളിലെ നിലവരെയും വർഷങ്ങളായി ശോചനീയാവസ്ഥയിലാണ്. മേൽക്കൂരയിലെ പ്ലാസ്റ്ററിംഗ് ഇളകിവീണ് മെറ്റൽ കമ്പികൾ തെളിഞ്ഞുകാണുന്ന സൺഷെഡ് ഉൾപ്പെടെയുള്ള സ്ഥലത്താണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. കൂടുതൽ ബലക്ഷയമുള്ള സ്ഥലത്തേക്ക് ആളുകൾ കടക്കാതിരിക്കാൻ കെട്ടിത്തിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കെട്ടിടം മുഴുവൻ അപകടാവസ്ഥയിലുള്ളിടത്ത് കെട്ടിത്തിരിച്ചാലും എന്ത് പ്രയോജനം എന്ന ചോദ്യമാണ് യാത്രക്കാരും ജീവനക്കാരും ഉയർത്തുന്നത്.
ഇടക്കിടക്ക് കോൺക്രീറ്റ് ഭാഗങ്ങൾ ഇളകിവീഴുന്നതിനിടയിലാണ് രണ്ടാം നിലയിലെ ഓഫീസ് ഉൾപ്പെടെ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. തികച്ചും വൃത്തിഹീനമായ അന്തരീക്ഷവും. ശുചിമുറി പൊട്ടിയൊലിക്കുന്ന സ്ഥിതിയിലാണെന്ന് ജീവനക്കാർ പരാതി പറഞ്ഞു മടുത്തിരിക്കുന്നു.
പുതിയ ബസ് സ്റ്റാൻഡ് എന്ന ‘സ്വപ്നപദ്ധതി’ കാലം കുറെ ആയി കൊല്ലം ജനത കേട്ടുകൊണ്ടിരിക്കുകയാണ്. 100 കോടിയുടെ പദ്ധതി നിലവിലെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നിടത്ത് വരുമെന്ന് ധനമന്ത്രിയും മുൻ ഗതാഗത മന്ത്രിയും ഉൾപ്പെടെ പ്രഖ്യാപിച്ചതിനും വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഒന്നും നടക്കാതെ വന്നതോടെ സമീപത്തെ ഗാരേജ് സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ എം. മുകേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടും കാലംകുറെ ആയിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ബസ് സ്റ്റാൻഡിന് കല്ലിടാനുള്ള ശ്രമം നടക്കുമ്പോഴും നിർമാണം ആരംഭിച്ചാലും നാശോന്മുഖമായ കെട്ടിടത്തിൽ നിന്ന് ഉടനെയൊന്നും മോചനമുണ്ടാകില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
മയ്യനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്
മയ്യനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം 40 വർഷത്തിലധികം കാലപ്പഴക്കമുള്ളതാണ്. തിരക്കേറിയ റോഡിനോട് ചേർന്നുനിൽക്കുന്ന കെട്ടിടം തകർന്നുവീണാൽ വലിയ അപകടമുണ്ടാകാനും സാധ്യത ഏറെയാണെന്നു പ്രദേശവാസികളും ഒന്നടങ്കം പറയുന്നു. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നാണ് എൽഐഡി ആൻഡ് ഇഡബ്ള്യു അസി. എൻജിനിയറുടെ രണ്ടുവർഷംമുൻപുള്ള റിപ്പോർട്ട്.
നിറയെ വ്യാപാരികൾ കച്ചവടം നടത്തുന്ന കെട്ടിടത്തിൽ വാടകയ്ക്ക് മുറികൾ എടുത്തിട്ടുള്ളവർ മുറികൾ ഒഴിയണമെന്ന് കത്ത് നൽകാനും ഇനി വാടകയ്ക്ക് നൽകേണ്ടെന്നും 2024 ജനുവരി 18ന് മുൻ ഭരണസമിതി അടിയന്തരയോഗംചേർന്ന് തീരുമാനമെടുത്തതാണ്.
മറ്റു കടമുറികൾ കണ്ടെത്തുന്നതിന് സാവകാശം നൽകണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഇത് പരിഗണിച്ച് 2024 ഫെബ്രുവരി 26നു ചേർന്ന ഭരണസമിതിയോഗം ഒരു തീരുമാനമെടുത്തു. എന്തെങ്കിലും അപകടം സംഭവിച്ചാൽ വാടകയ്ക്ക് എടുത്തവരുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന വ്യവസ്ഥയിൽ 2024 ഏപ്രിൽമുതൽ മൂന്നുമാസത്തേക്കുകൂടി വാടകവർധനയില്ലാതെ കടമുറികൾ പ്രവർത്തിക്കാൻ സാവകാശം നൽകി.
ചില കടമുറികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനും മയ്യനാട് കെഎസ്ഇബിക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. എന്നാൽ, അപകടകരമായ കെട്ടിടത്തിൽ നിലവിലും വ്യാപാരികൾ കച്ചവടം ചെയ്യുന്നുണ്ടെന്ന് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കടമുറികൾ ഒഴിഞ്ഞ് താക്കോൽ ഏൽപ്പിക്കുന്നതിന് വാടകക്കാർക്ക് കത്ത് നൽകിയെങ്കിലും ആറുപേർ മാത്രമാണ് നിർദേശം പാലിച്ചതെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും ആവശ്യമായ പുനരുദ്ധാരണം നടത്തി നിലവിലുള്ള കെട്ടിടം സംരക്ഷിക്കുന്നതിനുമായി സ്ഥലവാസിയായ സാബു ഓംബുഡ്സ്മാന് പരാതി നൽകി. പരാതിയിൽ ജനങ്ങളുടെ സംരക്ഷണം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി ഉത്തരവായി. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല. പുതിയ ഭരണസമിതി അധികാരത്തിലേറി കെട്ടിടം പൊളിച്ചുനീക്കാൻ യോഗംചേർന്ന് തീരുമാനിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല.
ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസ്
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വർഷത്തിൽ അഞ്ചുകോടിയിലധികം രൂപ വരുമാനമുള്ള ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസിന്റെ നില പരിതാപകരം. ഓഫീസിനുള്ളിലെ സിമന്റ്് തറ പൊട്ടിപ്പൊളിഞ്ഞനിലയിലായിട്ട് നാളേറെയായി. പൊടിപടലംമൂലം ജീവനക്കാർക്ക് സുഗമമായി ജോലിചെയ്യാൻ കഴിയുന്നില്ല.
2024-ൽ ജില്ലയിലെ ഏറ്റവും മികച്ച രജിസ്ട്രാർ ഓഫീസെന്ന നേട്ടം കൈവരിച്ച ഓഫീസിനാണ് ഈ ദുർഗതി. ഓഫീസിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ യുപിഎസും അനുബന്ധ ബാറ്ററിയും കേടായിട്ട് രണ്ടരവർഷത്തോളമായി.
വൈദ്യുതി നിലച്ചാൽ ഓഫീസിന്റെ പ്രവർത്തനം നിശ്ചലമാകും. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി തടസപ്പെടുന്നത് പതിവാണ്. ഇത് ഓഫീസിലെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി ഓഫീസിന്റെ കിഴക്കുഭാഗത്തെ മതിൽ പൊളിച്ചുനീക്കിയതിനാൽ അവിടം തുറന്നുകിടക്കുകയാണ്. തെക്കും വടക്കും ഭാഗത്തെ മതിലുകളും ഏതുനിമിഷവും നിലംപൊത്താവുന്നനിലയിലുമാണ്. കാലപ്പഴക്കംചെന്നതും അശാസ്ത്രീയമായി നിർമിച്ചതുമായ കെട്ടിടം പൊളിച്ച്, അവിടെ ബഹുനിലമന്ദിരം നിർമിക്കണമെന്നാണ് ആവശ്യം ശക്തമാണ്.
കുണ്ടറയിലെ മൃഗാശുപത്രി
കഴിഞ്ഞ 25 വർഷത്തിലേറെയായി ഇളമ്പള്ളൂർ കച്ചേരിമുക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഓടിട്ട പഴയ കെട്ടിടത്തിലാണ് കുണ്ടറയിലെ മൃഗാശുപത്രി പ്രവർത്തിക്കുന്നത്. മഴപെയ്താൽ മൊത്തം ചോരുന്ന അവസ്ഥയാണ്. ഇതു പുതിയ കെട്ടിടത്തിലേക്കുമാറ്റുന്നതിനുവേണ്ടി മുൻസർക്കാരിന്റെ കാലത്ത് സ്ഥലം കണ്ടെത്തിയെങ്കിലും നിർമാണത്തിനു ഭാരിച്ചതുക വേണ്ടി വരുമെന്ന കാരണം പറഞ്ഞു പദ്ധതി ഉപേക്ഷിച്ചു.
പിന്നീട് പഞ്ചായത്തോ മറ്റു ഭരണാധികാരികളോ പുതിയൊരു കെട്ടിടം പണിതു മൃഗാശുപത്രി മാറ്റാനുള്ള താൽപര്യം കാണിച്ചില്ല. കുണ്ടറ പഞ്ചായത്തിലെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു ക്ഷീര കർഷകരാണ് ഇവിടെ എത്തുന്നത്. മൃഗങ്ങളെ കെട്ടാനുള്ള സൗകര്യം ധാരാളം ഉണ്ടെങ്കിൽ തന്നെയും ഓഫീസ് ആവശ്യങ്ങൾക്കും മരുന്ന് സൂക്ഷിക്കുവാനും മറ്റുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും കാണാത്ത മട്ടാണ്. എല്ലാ ഓഫീസുകളും ആധുനികവൽക്കരിച്ച് സ്മാർട്ടാകുന്പോൾ ഇവിടം മാത്രം തകർന്നുകൊണ്ടിരിക്കുന്നു.
Tags : nattu vishesham Government office dilapidated condition