സി.ജി. ജിജാസൽ
തൃശൂർ: സാംസ്കാരിക നഗരിയുടെ തെരുവോരങ്ങളിൽ അശാസ്ത്രീയ പച്ചകുത്തൽ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുടുംബസമേതം എത്തുന്ന സംഘങ്ങൾ നഗരത്തിലെ തിരക്കേറിയ ഫുട്പാത്തുകളും തണൽമരങ്ങളും കേന്ദ്രീകരിച്ചാണ് താൽക്കാലിക താവളങ്ങൾ ഒരുക്കിയിരിക്കുന്നത്. വെറും നൂറുരൂപയിൽ തുടങ്ങുന്ന നിരക്കിൽ ആകൃഷ്ടരായി പച്ചകുത്താൻ കൈനീട്ടുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിരക്ക് ചെറുത്;
അപകടം വലുത്
അംഗീകൃത ടാറ്റൂ സ്റ്റുഡിയോകളിലെ ഉയർന്ന നിരക്ക് ഭയന്നാണ് പലരും റോഡരികിലെ ഈ കെണികളിൽ ചെന്നുപെടുന്നത്. 15 മിനിറ്റു മുതൽ അരമണിക്കൂറിനുള്ളിൽ പച്ചകുത്തൽ പൂർത്തിയാകുമെന്നതും യുവാക്കളെ ആകർഷിക്കുന്നു. മലയാളികളിൽ ഏറിയപങ്കും സ്വന്തം പേരോ ഇഷ്ടപ്പെട്ടവരുടെ പേരോ കൈത്തണ്ടയിൽ കുത്താനാണ് ഇവരെ സമീപിക്കുന്നത്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന സൂചികളോ മഷിയോ സുരക്ഷിതമാണോ എന്ന് ആരും പരിശോധിക്കാറില്ല.
രോഗങ്ങൾ പകരുന്ന
വഴികൾ
ശാസ്ത്രീയമായ അണുനശീകരണം ഇല്ലാതെ നടത്തുന്ന പച്ചകുത്തൽ വഴി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ മാരകമായ രക്തജന്യരോഗങ്ങൾ ഒരാളിൽനിന്നു മറ്റൊരാളിലേക്ക് പടരാൻ സാധ്യതയുണ്ട്.
• ലോഹക്കൂട്ടുകൾ: സ്ഥിരമായി നിലനിൽക്കുന്ന ടാറ്റൂ മഷികളിൽ വലിയ അളവിൽ ലോഹക്കൂട്ടുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിൽ കലരുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാം.
• അണുബാധ: പൊടിപടലങ്ങൾ നിറഞ്ഞ തുറസായ സ്ഥല
ങ്ങളിൽവച്ച് പച്ചകുത്തുന്നത്
മുറിവുകൾ പഴുക്കാനും അ
ണുബാധ രക്തത്തിൽ കലർന്നു ഗുരുതരമായ ശാരീരിക അവസ്ഥകളിലേക്ക് നീങ്ങാനും ഇടയാക്കും.
• ഗുണനിലവാരമില്ലാത്ത മഷി: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്ത വീര്യംകൂടിയ രാസവസ്തുക്കൾ അടങ്ങിയ മഷികൾ ചർമത്തിൽ കടുത്ത അലർജിക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും കാരണമാകും.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അലക്ഷ്യമായ പച്ചകുത്തൽ അത്ര സുരക്ഷിതമല്ല. ഒരാൾക്ക് ഉപയോഗിച്ച സൂചിതന്നെ മറ്റൊരാൾക്ക് ഉപയോഗിക്കുന്നത് രോഗങ്ങൾ പടരാൻ ഇടയാക്കും. പണം ലാഭിക്കാൻ വേണ്ടി സ്വന്തം ആരോഗ്യം പണയപ്പെടുത്തരുതെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അധികൃതർ കാണുന്നില്ലേ?
ജില്ലാ ആരോഗ്യകേന്ദ്രത്തിന്റെയും കോർപറേഷൻ ആസ്ഥാനത്തിന്റെയും വിളിപ്പാടകലെയാണ് യാതൊരു ലൈസൻസോ, സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ ഈ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. മുൻപ് പലതവണ അധികൃതർ നടപടിയെടുത്തിട്ടുണ്ടെങ്കിലും കുറച്ചുദിവസത്തെ ഇടവേളയ്ക്കുശേഷം ഇവർ വീണ്ടും സജീവമാകുകയാണ്.
നഗരഹൃദയത്തിൽ ഇത്രയുംവലിയ ആരോഗ്യഭീഷണി ഉയർന്നിട്ടും ബന്ധപ്പെട്ട വകുപ്പുകൾ കാണിക്കുന്ന നിസംഗതയിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്.