രാമങ്കരി: വരും ദിവസങ്ങളിൽ കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് വ്യാപകമാകും. കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 500 ഓളം കൊയ്ത്ത് യന്ത്രങ്ങൾ ഇങ്ങോട്ടേക്ക് എത്തിച്ച് വിളവെടുപ്പ് എളുപ്പമാക്കാനാണ് കൃഷിവകുപ്പ് പദ്ധതി ഇട്ടിട്ടുള്ളത്. റോഡ് സൗകര്യമുള്ളിടങ്ങളിൽ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് 2100 രൂപയും റോഡ് സൗകര്യം ഇല്ലാത്ത ഇടങ്ങളിൽ 2200 രൂപയുമാണ് വാടകയായി നിശ്ചയിച്ചിട്ടുള്ളത്.
വിവിധ കൃഷി ഓഫീസുകളുടെ നേതൃത്വത്തിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നേരത്തേ കർഷകർക്ക് നല്കിയിട്ടുള്ള കൊയ്ത്ത് യന്ത്രങ്ങൾ കൂടി കൂട്ടിയാൽ 550 നടുത്ത് വരുമെന്നാണ് കണക്ക്.
മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ജില്ലയിൽ പതിനായിരത്തിനടുത്ത് ഹെക്ടറോളം നിലം കൊയ്ത് മാറുവാനാണ് കൃഷിവകുപ്പ് മുൻകൂട്ടി പദ്ധതിയിട്ടിട്ടുള്ളത്. ഇതനുസരിച്ചാണെങ്കിൽ കുറഞ്ഞത് 700 യന്ത്രങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് വിവിധ പാടശേഖര സമിതികൾ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ വേനൽമഴ ശക്തിപ്പെടുകയോ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുകയോ ചെയ്താൽ കൊയ്ത്ത് വൻ വെല്ലുവിളിയാകാം.
രണ്ടുദിവസം മുന്പ് ഉണ്ടായ വേനൽ മഴ മണിക്കൂറുകൾ നീണ്ടുനിന്നിരുന്നു. വരും ദിവസങ്ങളിൽ ഇതുപോലെ മഴ ആവർത്തിക്കപ്പെട്ടാൽ ഇപ്രാവശ്യത്തെ പുഞ്ചകൃഷിയുടെ വിളവെടുപ്പിന് ഈ യന്ത്രങ്ങൾ മതിയാകാതെ വരും.
കുട്ടനാട്ടിലെ വിളവെടുപ്പ് സുഗമമാക്കുന്നതിനാവശ്യമായത്രയും യന്ത്രങ്ങൾ അടിയന്തരമായി പാടശേഖരസമിതികൾക്ക് ലഭ്യമാക്കുവാൻ വേണ്ട നടപടി സ്വീകരിക്കാൻ കൃഷി വകുപ്പ് തയ്യാറാകണമെന്ന് കുട്ടനാട് ക്രിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന കർഷക സംഗമം ആവശ്യപ്പെട്ടു. യോഗം ഫാ. ലിജോ കുഴിപ്പള്ളി ഉദ്ഘാടനം ചെയ്തു. റിട്ട കൃഷി ഓഫീസറും ഗ്രാമശക്തി രക്ഷാധികാരിയുമായ ജിമ്മിച്ചൻ നടുച്ചിറ അധ്യക്ഷനായി.
Tags : Kuttanad nattuvishesham local news