തൂക്കുവേലിയുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ നിർവഹിക്കുന്നു.
വടക്കഞ്ചേരി: പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽനിന്നും ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലെത്തുന്നതു തടയാൻ പാലക്കുഴിയിൽ വനാതിർത്തിയോടുചേർന്ന് സ്വകാര്യ ഭൂമിയിലൂടെയുള്ള സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവൃത്തിക്കു തുടക്കമായി.
പ്രവൃത്തിയുടെ ഉദ്ഘാടനം പിസിആർ ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ നിർവഹിച്ചു.
മുൻ മെംബർ പോപ്പി ജോൺ അധ്യക്ഷത വഹിച്ചു. മെംബർമാരായ റെൻസി ജോയ്സ്, തങ്കപ്പൻ, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, പാലക്കുഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജസ്റ്റിൻ കോലംകണ്ണി എന്നിവർ പ്രസംഗിച്ചു. നബാർഡിന്റെ സഹായത്തോടെ 40 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി സ്ഥാപിക്കുന്നത്.
രണ്ടു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. പാലക്കുഴിക്കുതാഴെ താണിചുവടു മുതൽ ചിമ്മിനി വനാതിർത്തികൂടി വരുന്ന പൊൻമുടി വരെ നാലര കിലോമീറ്റർ ദൂരത്തിലാണ് നിർമാണം. നിലവിൽ ഇത്രയും ദൂരത്തിൽ ട്രഞ്ചുകളോ വൈദ്യുതി വേലിയോ ഉണ്ട്. എന്നാൽ ഇതെല്ലാം തകർത്തും ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് തൂക്കുവേലി എന്ന പരീക്ഷണംകൂടി പാലക്കുഴിയിൽ നടത്തുന്നത്. വനത്തിലൂടെ തൂക്കുവലി സ്ഥാപിക്കാൻ കടമ്പകൾ ഏറെ കടക്കേണ്ടതുള്ളതിനാൽ വനാതിർത്തിയോടുചേർന്ന സ്വകാര്യഭൂമിയിലൂടെയാണ് വേലി സ്ഥാപിക്കുന്നത്.