അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിനെ തോളിലേറ്റി പുതിയതെരുവിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ -ദീപിക
കണ്ണൂര്‍: പാർട്ടി കോട്ടയായ കണ്ണൂരിൽ സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളിൽ പോലും സ്വന്തം സ്ഥാനാർഥികൾ കടപുഴകിയപ്പോൾ ഓടി നടന്ന് നെഞ്ചിലേറ്റിയ അഴീക്കോട് മണ്ഡലം കെ.വി. സുമേഷിനെ കൈവിടാത്തത് ജില്ലയിലെ സിപിഎം നേതൃത്വത്തിന് ആശ്വാസവും അഭിമാനവുമായി. ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞെങ്കിലും ഫോട്ടോ ഫിനിഷിനൊടുവിൽ സുമേഷ് വിജയക്കൊടി പാറിച്ചു.
അവസാന റൗണ്ടു വരെ മോശമല്ലാതെ ലീഡ് നില തുടർന്ന സുമേഷ് അവസാനം കണ്ണൂർ കോർപറേഷന്റെ ഭാഗമായ സ്ഥലങ്ങളിൽ വോട്ടെണ്ണി തുടങ്ങിയതോടെയാണ് പിന്നോക്കം പോയത്. അവസാന റൗണ്ടിന്റെ ആദ്യം യുഡിഎഫ് സ്ഥാനാർഥി കരീം ചേലേറി 54 വോട്ടിന് മുന്നിലെത്തിയെ ങ്കിലും അവസാന ഘട്ടം വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷ് 349 ന് വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണ 6141 വോട്ടിനാണ് കെ.വി. സുമേഷ് തെരഞ്ഞെടു ക്കപ്പെട്ടത്. ഇത്തവണയും ഭാഗ്യം സുമേഷിന്റെ കൂടെയാണെന്നു പറയാം.
എന്നാൽ അപരന്മാരുടെ വോട്ടുകളും അഴീക്കോട് മണ്ഡലത്തിലെ വിധി നിർണയത്തെ സ്വാധീനി ച്ചിട്ടുണ്ട്. സ്വന്ത്രന്മാരായ കരീം ചന്ദ്രോത്ത് 115 ഉം, വി.വി. അബ്ദുൾ കരീം 235 വോട്ടും നേടിയത് യുഡിഎഫ് സ്ഥാനാർഥിക്ക് തിരിച്ചടിയായപ്പോൾ, എൽഡിഎഫിലെ കെ.വി. സുമേഷിന് കെ. സുമേഷ് കുമാർ (106 വോട്ട്), ടി.പി. സുമേഷ് (124 വോട്ട്) എന്നിവരുടെ സാന്നിധ്യം വിലങ്ങുതടിയായി. ജില്ലയില്‍ ശ്രദ്ധേയമായ മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു അഴീക്കോട്. ഇക്കുറി മത്സരത്തിനു വീറും വാശിയും ഏറിയിരുന്നു. രേണുകയാണ് സുമേഷിന്റെ ഭാര്യ. മക്കൾ: അളകനന്ദ, ആരുഷ്.
Tags : photo finish nattuvishesham local news