പ്രതീകാത്മക ചിത്രം
കണ്ണൂര്‍: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേയും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ജനപ്രതിനിധി കൾക്കും എതിരേയുള്ള ക്രൂരമർദനങ്ങൾക്കെതിരേയും ശക്തമായി പ്രതിഷേധിക്കുന്ന പ്രമേയവു മായി കോർപറേഷൻ കൗൺസിൽ യോഗം. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രതിഷേധിക്കുന്നവരെ പാക്കിസ്ഥാൻ ഭീകരവാദികളായും ചൈനീസ് ചാരന്മാരും ആയി ചിത്രീകരിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസരംഗം പ്രാകൃത യുഗത്തിലേക്ക് പോവുകയാണെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
നഗരസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ പ്രമേയത്തെ പിന്തുണിച്ചു സംസാരിച്ചു. ജനാധിപത്യത്തിന്റെ ശക്തി വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നതിലാണ്. വിദ്യാർഥികൾ ഒരു രാജ്യത്തിന്റെ ഭാവി മാത്രമല്ല സമൂഹത്തിന്റെ മനസാക്ഷി കൂടിയാണ്. അവർ ഉയർത്തുന്ന ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നത് ഏത് ജനാധിപത്യ ഭരണകൂടത്തിന്റേയും ഉത്തരവാദിത്തമാണെന്ന് ഷമീമ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച് ഡപ്യൂട്ടി മേയർ കെ.പി. താഹിർ, അനൂപ് ബാലൻ, വി.കെ. പ്രകാശിനി എന്നിവരും പ്രമേയത്തെ എതിർത്ത് പി. മഹേഷും സംസാരിച്ചു.
കണ്ണൂക്കര ശ്മശാനത്തിലെ 50 സെന്റ് സ്ഥലം വനവകുപ്പിന് കൈമാറുന്നത് സംബന്ധിച്ച അജൻഡ യിൽ നിലവിൽ വികസന പ്രവർത്തനങ്ങൾക്ക് കോർപറേഷനു തന്നെ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യമാണെന്നും കോർപറേഷൻ ഉടമസ്ഥതയിലുള്ള ശ്മശാന ഭൂമി വിട്ടു നൽകില്ലെന്നും മേയർ ഇന്ദിര പറഞ്ഞു. ഭൂമി കൈമാറേണ്ടതില്ലെന്ന് കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് രണ്ടാം ഗേറ്റ് കോര്പറേഷന് ഭൂമിയിലൂടെ വരുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷന് മാനേജര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും കത്ത് നല്കി. കോര്‍പറേഷനോട് സഹകരിക്കാത്ത റെയില്‍വേയോട് ഒരു തരത്തിലും സഹകരിക്കാന്‍ തയാറല്ലെന്ന് മേയര്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews student protest