കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തിന്റെ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര വികസനത്തിന് മുതല്‍ കൂട്ടാകുന്ന സാമൂഹ്യ വനവത്കരണവകുപ്പിന്റെ നഗരവനം മൂന്നു മാസത്തിനകം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് നഗരവന സൗന്ദര്യവത്കരണ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
കാസര്‍ഗോഡ് നഗരത്തില്‍ പള്ളം കസബ പാലത്തിനു സമീപം 21 ഹെക്ടര്‍ സ്ഥലത്ത് പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന കണ്ടല്‍ വനം ആണ് നഗരവനമായി വികസിപ്പിച്ചത് കാസർഗോഡ് വികസന പാക്കേജില്‍ നഗരവനത്തിന്റെ സൗന്ദര്യവത്കരണം എത്രയും പെട്ടെന്ന് നടത്തി വിനോദസഞ്ചാര വിശ്രമ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കാസര്‍ഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി. വിനോദ് കുമാര്‍ പറഞ്ഞു. നഗരവനത്തെക്കുറിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിശദീകരിച്ചു. വനത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചും മാലിന്യ നിക്ഷേപം തടയാന്‍ കമ്പി വലകള്‍ സ്ഥാപിച്ചും വനം വകുപ്പ് ഈ വനത്തെ സംരക്ഷിക്കുന്നു.
നിലവില്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ്, ടോയ്ലറ്റ് സംവിധാനത്തോടുകൂടി നഗരവനം സജ്ജമാണ്. നടപ്പാത, കഫറ്റീരിയ, വൈദ്യുതി വിളക്കുകള്‍, ഫ്ലോട്ടിംഗ് ബോട്ടുകള്‍ എന്നിവ സ്ഥാപിച്ച് മനോഹരമാക്കും. കുട്ടവഞ്ചിയും ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനത്തിനുള്ളില്‍ കുട്ടികള്‍ക്കായി ചെറിയ പാര്‍ക്കിനുള്ള സാമ്പത്തിക സഹായം കാസര്‍ഗോഡ് നഗരസഭ അനുവദിച്ചിട്ടുണ്ട്.
Tags : urban forest Nattuvishesham District News