പമ്പാവാലി കിസുമം സർക്കാർ സ്കൂൾ വളപ്പിൽ രക്ഷിതാക്കൾ പ്രതിഷേധമായി നടത്തിയ മനുഷ്യച്ചങ്ങല.
കണമല: സർക്കാർ സ്കൂളിൽ കുട്ടികൾ പഠിക്കുന്നത് 70 വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ കെട്ടിടത്തിൽ. പൂർവ വിദ്യാർഥികൾ സ്ഥലം വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും പുതിയ കെട്ടിടം നിർമിക്കാത്തതിൽ പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കൾ കൈകൾ കോർത്ത് മനുഷ്യച്ചങ്ങല തീർത്തു. പമ്പാവാലി കിസുമം യുപി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും കെട്ടിടങ്ങളാണ് അപകടാവസ്ഥയിലായത്.
പരാതികളും നിവേദനങ്ങളും നൽകിയിട്ട് ഫലം ഇല്ലാതായതോടെയാണ് സ്കൂൾ വളപ്പിൽ മനുഷ്യച്ചങ്ങല സൃഷ്ടിച്ച് പ്രതിഷേധം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. മനുഷ്യച്ചങ്ങല പിടിഎ പ്രസിഡന്റ് സിബി അഴകത്ത് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ടി.കെ. രാജൻ, പ്രിൻസിപ്പൽ വി. വിജേഷ്, ലിയോ ജോസ്, ജോസ് സ്കറിയ, ഷെബിൻ, എസ്. നിഷ, ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. യുപി, ഹൈസ്കൂൾ എന്നിവയ്ക്ക് ഒപ്പമുള്ള ഹയർ സെക്കൻഡറി വിഭാഗത്തിനും എൽപി സ്കൂളിനും പുതിയ കെട്ടിടമാണ്.
ആദിവാസി ഗോത്രവർഗ വിഭാഗത്തിലുള്ള കുട്ടികളടക്കം പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ കഴിഞ്ഞ 12 വർഷമായി തുടർച്ചയായി എസ്എസ്എൽസിക്ക് 100 ശതമാനം വിജയമാണ്. ഇപ്പോൾ കുട്ടികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് യുപി, ഹൈസ്കൂൾ കെട്ടിടങ്ങൾ എന്ന് രക്ഷിതാക്കൾ പറയുന്നു.
പൂർവ വിദ്യാർഥികൾ 20 സെന്റ് സ്ഥലം പുതിയ കെട്ടിടം നിർമിക്കുന്നതിന് വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അവിടെ പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് സർക്കാർ അനുവദിച്ചാൽ കുട്ടികൾക്ക് സ്പോർട്സ് ഗ്രൗണ്ടായി കളി സ്ഥലവും ഒരുക്കാനാകുമെന്ന് രക്ഷിതാക്കൾ പറയുന്നു.
ശബരിമല വനമേഖലയിൽ കുട്ടികൾക്ക് ഹയർ സെക്കൻഡറി വരെ പഠിക്കുന്നതിനുള്ള ആകെയുള്ള സ്കൂളുകളാണ് കിസുമത്തെ ഈ സർക്കാർ സ്കൂൾ വിഭാഗങ്ങൾ. കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ മനുഷ്യച്ചങ്ങല പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews