പ്രതീകാത്മക ചിത്രം
പൊന്നാനി: ചങ്ങരംകുളം സബ് ട്രഷറി ഓഫിസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതിക്കാരായ നാല് കോണ്‍ട്രാക്ടർമാർക്ക് കോടതിച്ചെലവടക്കം സർക്കാർ 5,79,860 രൂപയും അതിന്റെ പലിശയും നൽകണമെന്ന് പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചങ്ങരംകുളം സബ് ട്രഷറിയിലെ ജൂനിയർ അക്കൗണ്ട് കെ. സന്തോഷ് ചങ്ങരംകുളം ട്രഷറിയിൽ നിന്നും പൊന്നാനി ട്രഷറിയിൽ നിന്നും ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ച് സർട്ടിഫിക്കറ്റ് തയാറാക്കി വിതരണം ചെയ്തുവെന്നായിരുന്നു കേസ്. കോണ്‍ട്രാക്ടർമാരായ ടി.വി. ഷാലു, ടി.വി. ഉണ്ണി, എ.വി. അനീഷ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ ഇങ്ങനെ ലഭിച്ച ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കരാർ പ്രവൃത്തിക്ക് ഈടായി നൽകി.
പെൻഷൻകാർ അടക്കമുള്ള നിക്ഷേപകരിൽനിന്ന് ഇൻകം ടാക്സ് തുക മുൻകൂർ പിടിക്കാൻ എന്ന പേരിൽ ചെക്കുകൾ കരസ്ഥമാക്കിയ സന്തോഷ് അതിലെ തുക അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തെന്നാണ് കേസ്. ഇക്കാര്യം കണ്ടുപിടിച്ചതോടെയാണ് എഫ്ഡി സർട്ടിഫിക്കറ്റ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ ട്രഷറി കൗണ്ടർ വഴിയല്ലാതെ നൽകിയ പണത്തിന് ട്രഷറി വകുപ്പിനും സർക്കാരിനും ഉത്തരവാദിത്വമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് സസ്പെൻഷനിലായ കെ. സന്തോഷ് 2019ൽ മരിച്ചു. വ്യാജ എഫ്ഡി വഴി നഷ്ടപ്പെട്ട പണം കിട്ടുന്നതിനാണ് കോണ്‍ട്രാക്ടർമാർ കോടതിയെ സമീപിച്ചത്. ഇവരിൽ ടി.വി. ഉണ്ണിക്ക് 71200 രൂപയും ടി.വി. ശാലുവിന് 3,29700 രൂപയും അനീഷിന് 25300 രൂപയും മുഹമ്മദ് ഇക്ബാലിന് 60000 രൂപയും ഉൾപ്പെടെ 4,86,000 രൂപയും കോടതി ചെലവായി 93662 രൂപയും നൽകണമെന്നാണ് മുൻസിഫ് മജിസ്ട്രേറ്റ് എം. നിഖിൽ ദേവ് ഉത്തരവിട്ടത്.
ധനവകുപ്പ് സെക്രട്ടറി, കളക്ടർ, ട്രഷറി ഡയറക്ടർ, മലപ്പുറം ജില്ലാ ട്രഷറി ഓഫീസർ, ചങ്ങരംകുളം ട്രഷറി ഓഫീസർ എന്നിവരും അന്നത്തെ ട്രഷറി ഉദ്യോഗസ്ഥരും അടക്കം എട്ടു പേരായിരുന്നു കേസിലെ എതിർകക്ഷികൾ. വാദികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.എ. പത്മകുമാർ, എം.ആർ. പ്രദീപ് കുമാർ എന്നിവരും എതിർകക്ഷികൾക്കുവേണ്ടി എ. ഷിനോദും ഹാജരായി.