ഉഴുതു മറിച്ച നെല്പാടങ്ങള് വെള്ളം വറ്റിയ നിലയില്‍.
ആശങ്കയിലായി കര്‍ഷകര്‍
മഴയെത്തുമെന്ന പ്രവചനത്തില്‍ പ്രതീക്ഷ
ചങ്ങരംകുളം: വേനലിനെ വെല്ലുന്ന വെയിലില്‍ വറ്റിവരണ്ട് വയലുകള്‍. തോടുകളിലെയും മറ്റ് ജലസ്രോതസുകളിലെയും ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ക്രമാതീതമായി കുറയുകയാണ്. ഓഗസ്റ്റ് അവസാന വാരം വെള്ളം നിറഞ്ഞുനിന്ന വയലുകളാണ് ഏതാനും ദിവസങ്ങളായി ചുട്ടുപൊള്ളുന്ന ചൂടില്‍ വരണ്ടു തുടങ്ങിയത്. ആലംകോട്, നന്നംമുക്ക്, എടപ്പാള്‍ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷി ചെയ്യുന്ന മുണ്ടകന്‍ കര്‍ഷകരാണ് വെള്ളം വറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ്.
കിള കഴിഞ്ഞ് വിത്തിട്ട് ഞാറ് പറിക്കാനും നടീലിനും തയാറെടുക്കുന്ന കര്‍ഷകരെയാണ് മഴ കുറഞ്ഞത് ആശങ്കയിലാക്കിയത്. ഈ മാസം നടീല്‍ തുടങ്ങാന്‍ പലരും വയല്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് നിലം ഒരുക്കിയെങ്കിലും പലയിടത്തും ഒരു തുള്ളി വെള്ളം പോലുമില്ലാതെ ഉണങ്ങിക്കിടക്കുന്ന അവസ്ഥയാണ്.
സമീപത്തെ കുളങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നടീല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. എന്നാല്‍ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ലഭിച്ചില്ലെങ്കില്‍ ഇത്തവണ കൃഷി പൂര്‍ത്തിയാക്കി വിളവെടുക്കാന്‍ പെടാപാട് പെടും.
ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും വെള്ളം എത്തിച്ച് കൃഷി പൂര്‍ത്തിയാക്കേണ്ട അവസ്ഥ വന്നാല്‍ പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ തുടര്‍ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനത്തില്‍ പ്രതീക്ഷയിലാണ് പല കര്‍ഷകരും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന നെല്പാടങ്ങളിലെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
കാലാവസ്ഥ ചതിച്ചാൽ കാർഷിക മേഖല ദുരിതത്തിലാകും
വയലുകളിൽ പലയിടത്തും ട്രാക്ടർ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തോടുകൾ ആഴം കൂട്ടി നവീകരണ പ്രവൃത്തി പൂർത്തിയാക്കാത്തതും ജലസ്രോതസുകൾ സംരക്ഷിക്കാത്തതും പ്രതിസന്ധി കൂട്ടുന്നുണ്ട്. തുടർദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥ വരും. അധികൃതർ സമയബന്ധിതമായി കർഷകരെ സഹായിക്കാൻ മുൻ കരുതൽ എടുക്കണം.
സുഹൈർ എറവറാംകുന്ന്-
പൈതൃക കർഷക സംഘം സെക്രട്ടറി
ചമ്രവട്ടം ബിയ്യം കായൽ ലിങ്ക് പദ്ധതി പ്രശ്നങ്ങൾക്ക് പരിഹാരമാകും
കടുത്ത വരൾച്ച പലപ്പോഴും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.മുണ്ടകൻ കർഷകരെ മാത്രമല്ല, പുഞ്ച കർഷകരെയും പ്രതിസന്ധി ബാധിക്കും. ചമ്രവട്ടം ബിയ്യം കായൽ ലിങ്ക് പദ്ധതി പ്രാവർത്തികമായാൽ കർഷകരുടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാമാകും. നൂറടിത്തോടിലൂടെ തൃശൂർ ജില്ലയിലെ കോൾ മേഖല വരെ വെള്ളമെത്തിക്കാൻ പദ്ധതിക്ക് കഴിയും. സർക്കാർ തലത്തിൽ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമം തുടരുന്നത് ആശ്വാസമാണ്.
പി.പി. യൂസഫലി- പൊന്നാനി കോൾ ഡവലപ്മെന്റ് കമ്മിറ്റി അംഗം