ഊരകം സ്മാർട്ട് വില്ലജ് ഓഫിസ് കെട്ടിട നിർമാണോദ്ഘാടനം മന്ത്രി കെ.എം. ഷാജി നിർവഹിക്കുന്നു.
എആർ നഗർ, ഊരകം, പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ കെട്ടിട നിർമാണത്തിന് തുടക്കമായി
മലപ്പുറം: സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സർക്കാർ ഓഫിസുകളിലെ അഴിമതിക്ക് തടയിടാനും സ്മാർട്ട് വില്ലേജ് ഓഫിസുകൾ യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി. വേങ്ങര നിയോജക മണ്ഡലത്തിലെ അബ്ദുറഹ്മാൻ നഗർ, ഊരകം, പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗമാകുന്നതോടെ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വിലപ്പെട്ട സമയം ലാഭിക്കാൻ കഴിയും.
പഴയകാല രീതികളിൽ നിന്ന് മാറി എല്ലാ ഓഫിസുകളും സേവന മേഖലകളും ഡിജിറ്റൽവത്കരിക്കാനുള്ള മികച്ച മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐകെഎം, കെ-സ്മാർട്ട് പോലുള്ള നൂതന സംവിധാനങ്ങൾ വഴി വലിയ മാറ്റങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ്, പഞ്ചായത്ത് ഓഫിസുകൾ ഡിജിറ്റലാകുന്നതോടെ കടലാസ് ഫയലുകൾ നീക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകും.
സ്മാർട്ട് ഫോണിലൂടെ തന്നെ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ മാറിയ സാഹചര്യത്തിൽ കൂടുതൽ സേവനങ്ങൾ വിരൽത്തുന്പിലെത്തുന്നത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണ്. ഓഫിസുകളിൽ അനാവശ്യമായി കയറിയിറങ്ങുന്നത് എന്നേക്കുമായി ഒഴിവാക്കാൻ ഇത് സഹായിക്കും. കെ-സ്മാർട്ട് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ വന്നതോടെ പ്ലാനുകൾ സമർപ്പിക്കുന്നതിലും കെട്ടിട നിർമാണ അപേക്ഷകളിലുമടക്കം സുതാര്യത ഉറപ്പാക്കാനും 75 ശതമാനത്തിലധികം അഴിമതി ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിർമാണം അതിവേഗം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എആർ നഗർ വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ എആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷത വഹിച്ചു. ഊരകം കുന്നത്ത് നടന്ന ഊരകം സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണോദ്ഘാടന ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്റഫ് അധ്യക്ഷത വഹിച്ചു. പറപ്പൂർ വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറന്പത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങുകളിൽ പ്രമുഖർ പ്രസംഗിച്ചു.