മികച്ച ബിഎംസി അവാർഡ് ലഭിച്ച എളന്പിലാക്കോട് ക്ഷീരസംഘം.
നിലന്പൂർ: മിൽമ മലബാർ മേഖലാ യൂണിയന്റെ ജില്ലയിലെ മികച്ച ബൾക്ക് മിൽക്ക് കൂളർ (ബിഎംസി) ആയി എളന്പിലാക്കോട് ക്ഷീര സംഘത്തെ വീണ്ടും തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സംഘത്തിന് മികച്ച ബിഎംസിക്കുള്ള പുരസ്കാരം ലഭിക്കുന്നത്. 2019-20 വർഷത്തിലും എളന്പിലാക്കോട് ക്ഷീരസംഘം ഈ പുരസ്കാരം നേടിയിരുന്നു.
2006-07 വർഷത്തെ ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള എടിഎംഎ അവാർഡും 2009-10 വർഷത്തെ മിൽമയുടെ മികച്ച ക്ഷീര സംഘത്തിനുള്ള അവാർഡും സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഐഎസ്ഒ 22000 അംഗീകാരമുള്ള എളന്പിലാക്കോട് സംഘത്തിൽ സംഭരിക്കുന്ന പാലിന്റെ ശരാശരി ഗുണനിലവാരം 4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എൻഎഫുമാണ്.
പാലിന്റെ കീപ്പിംഗ് ക്വാളിറ്റിയുടെ സൂചകമായ എംബിആർടി 200 മിനിറ്റാണ്. സമീപത്തെ 10 ക്ഷീരസംഘങ്ങളിൽ നിന്നുള്ള പാൽ എളന്പിലാക്കോട് ബിഎംസിയിൽ ശേഖരിച്ച് തണുപ്പിച്ച ശേഷം മിൽമയുടെ ടാങ്കർ ലോറിയിൽ മിൽമയിലേക്ക് അയച്ചുവരുന്നു.
16 ന് മഞ്ചേരി നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്ന് എളന്പിലാക്കോട് ക്ഷീരസംഘം പ്രസിഡന്റ് ടി.വി. മുഹമ്മദ് കുട്ടിയും സെക്രട്ടറി ടി.കെ. ലളിത കുമാരിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.