കാർത്തികപുരം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി അവശനായ കടയുടമയ്ക്ക് കെഎസ്ഇബി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടി. ആലക്കോട് കാർത്തികപുരത്ത് സിംഫണി ഫിഷ് മാർക്കറ്റ് നടത്തുന്ന സലീമിന്റെ ജീവനാണ് തിരിച്ചുകിട്ടിയത്.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. കാർത്തികപുരം കോൺവന്റ്-പൂവച്ചാൽ റോഡിലെ 11 കെവി ലൈനിൽ വീണ മരക്കമ്പുകൾ നീക്കം ചെയ്യുകയായിരുന്നു കെഎസ്ഇബി ജീവനക്കാർ. അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെയാണു സമീപത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് നിലവിളി കേട്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം തടസപ്പെട്ട് കടയുടമ അതീവ ഗുരുതരാവസ്ഥയിൽ നിൽക്കുന്നതാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ കാർത്തികപുരം കെഎസ്ഇബി സെക്ഷനിലെ വർക്കറായ ശിവനേശൻ നാടാരും സഹപ്രവർത്തകരും ചേർന്ന് പ്രഥമ ശുശ്രൂഷാ രീതിയായ "ഹൈംലിക് മെനൂവർ' ഉടൻ തന്നെ പ്രയോഗിച്ചു. ഇതിലൂടെ ശ്വാസനാളത്തിൽ തടസപ്പെട്ട ആഹാരശകലം പുറത്തെടുക്കാനും മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലാക്കാനും സാധിച്ചു. കൃത്യനിർവഹണത്തോടൊപ്പം തന്നെ പ്രഥമ ശുശ്രൂഷയിലുള്ള അറിവ് എങ്ങനെ ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ഇബി ജീവനക്കാർ.
Tags : nattu vishesham food stuck in throat