x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബശ്രീയുടെ ഓണക്കാല വിൽപനയിൽ 36.43 ലക്ഷത്തിന്‍റെ കുറവ്

വെബ് ഡെസ്ക്
Published: September 1, 2026 12:42 AM IST | Updated: September 1, 2026 12:42 AM IST

കാസർഗോഡ്: ജില്ലയിൽ കുടുംബശ്രീയുടെ ഓണക്കാല വിൽപനയിൽ മുൻവർഷത്തേക്കാൾ 36.43 ലക്ഷത്തിന്‍റെ കുറവ്. കഴിഞ്ഞവർഷം 1.16 കോടി രൂപയുടെ കച്ചവടം നടന്നതിന്‍റെ സ്ഥാനത്ത് ഇത്തവണ 79.85 ലക്ഷം രൂപയുടെ വിൽപന മാത്രമാണ് ഉണ്ടായത്. ഒരു സിഡിഎസിനു കീഴിൽ രണ്ട് എന്ന നിലയിൽ ജില്ലയിലാകെ 84 ഓണച്ചന്തകൾ തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മഴയും മറ്റു പ്രതികൂല ഘടകങ്ങളും മൂലം 61 ചന്തകൾ മാത്രമാണ് തുറന്നത്. ഈ ചന്തകളിൽ ഉത്പന്നങ്ങളുടെ വിറ്റുവരവും കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറഞ്ഞു. കഴിഞ്ഞവർഷം ഓണച്ചന്തകളിൽ നിന്നുമാത്രം 86.83 ലക്ഷത്തിന്‍റെ വരുമാനമുണ്ടായത് ഈ വർഷം 47.23 ലക്ഷമായി കുറഞ്ഞു. ഉത്പന്നങ്ങൾ വാങ്ങാനെത്തിയവരുടെ എണ്ണം തന്നെ കുത്തനെ കുറഞ്ഞതായി വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ പറയുന്നു.

കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഓർഡർ എടുത്ത് വിതരണം ചെയ്ത ഓണസദ്യകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വർഷം 8540 സദ്യകളിൽ നിന്നായി 13.08 ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നപ്പോൾ ഇത്തവണ അത് 5400 സദ്യകളിൽ നിന്നായി 12.45 ലക്ഷമായി കുറഞ്ഞു. പൂവിൽപനയും പച്ചക്കറി വിൽപനയുമെല്ലാം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞു.

മഴയ്ക്കും പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കുമൊപ്പം സംസ്ഥാനത്തെയും വിവിധ തദ്ദേശസ്ഥാപനങ്ങളിലെയും ഭരണമാറ്റം മൂലം കുടുംബശ്രീയിലെ ഇടത് അനുകൂല വിഭാഗങ്ങളിലുണ്ടായ മാന്ദ്യവും തിരിച്ചടിക്കു കാരണമായതായാണ് നിഗമനം. അതേസമയം മുൻവർഷങ്ങളിൽ കുടുംബശ്രീയുടെയും സഹകരണവകുപ്പിനു കീഴിലുള്ള കൺസ്യൂമർഫെഡിന്‍റെയും കടന്നുവരവോടെ തീർത്തും മങ്ങിപ്പോയിരുന്ന സപ്ലൈകോ ഇത്തവണ ഇവ രണ്ടിനെയും മറികടന്ന് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.

സപ്ലൈകോയുടെ ഓണച്ചന്തകളിലും സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമെല്ലാം ഇത്തവണ സാധനങ്ങളുടെ ക്ഷാമം ഒട്ടുമുണ്ടായില്ല. ഇതാദ്യമായി നീലേശ്വരത്തുവച്ചു നടത്തിയ ജില്ലാതല മേളയിൽ 12 ദിവസം കൊണ്ട് 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ഓണച്ചന്തയിലും ഔട്ട്‌ലെറ്റിലുമായി 25 ദിവസം കൊണ്ട് 50.05 ലക്ഷം രൂപയുടെ കച്ചവടം നടന്നു. ഉദുമ മണ്ഡലത്തിൽ 28 ലക്ഷം രൂപയുടെയും കാസർഗോഡ് 42 ലക്ഷം രൂപയുടെയും മഞ്ചേശ്വരത്ത് 12.5 ലക്ഷം രൂപയുടെയും വിറ്റുവരവാണ് ലഭിച്ചത്.

Tags : Nattuvishesham Districtnews Deepikanews Kudumbashree's

Recent News

Corehub Up