പിണറായി വിജയൻ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ സമാനതകളില്ലാത്ത പരാജയത്തിന്റെ പാപഭാരം ജനങ്ങളുടെ തലയിലിടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ജനാധിപത്യത്തെയും ജനങ്ങളുടെ രാഷ്ട്രീയ വിവേചനശേഷിയേയുമാണ് വെല്ലുവിളിക്കുന്നതെന്ന് ആര്‍എംപിഐ. തെറ്റുപറ്റിയത് പാര്‍ട്ടിക്കല്ല, വോട്ടര്‍മാര്‍ക്കാണെന്ന് പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ പ്രസംഗത്തിലൂടെ പിണറായി വിജയന് ജനങ്ങളുടെ വിധിയെഴുത്തിനെ അധിക്ഷേപിക്കുകയാണ്.
കനത്ത തോല്‍വിയുടെ കാരണമായി നേതൃത്വത്തിന്റെ ഗുരുതരമായ ജനവിരുദ്ധ നിലപാടുകളെയും നടപടികളെയും അക്കമിട്ടുനിരത്തി സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ച് പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന രേഖയെയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന് തന്റെ പയ്യന്നൂര്‍, തളിപ്പറമ്പ് പ്രസംഗത്തിലൂടെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത്. തോറ്റ വസ്തുത അംഗീകരിക്കാൻ കേന്ദ്രകമ്മിറ്റി തയാറായിട്ടും പിണറായി വിജയൻ അംഗീകരിക്കില്ലെന്നതാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്ന ഭീഷണി പ്രസംഗത്തിലൂടെ മനസിലാകുന്നതെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.