രണ്ടാംവിളയ്ക്കായി നിലമൊരുക്കുന്ന കർഷകൻ.
ഷൊർണൂർ: ഓണത്തിരക്കുകൾക്ക് വിട, വള്ളുവനാടൻ പാടശേഖരങ്ങളിൽ രണ്ടാംവിളയ്ക്ക് കാർഷിക വൃത്തികൾ തുടങ്ങി. ഒന്നാംവിള തരിശിട്ട നെൽപാടങ്ങളടക്കം രണ്ടാംവിളയ്ക്ക് പാകമാക്കുകയാണ് കർഷകർ.
ജലലഭ്യത കുറവടക്കമുള്ള വിവിധ കാരണങ്ങളാലാണ് കർഷകരിൽ പലരും ഒന്നാംവിള ഉപേക്ഷിക്കുന്ന സാഹചര്യമുള്ളത്. എന്നാൽ ഭൂരിഭാഗം കർഷകരും രണ്ടാംവിള കൃഷി ചെയ്യാറുണ്ട്.
വന്യമൃഗശല്യമടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് കർഷകർ രണ്ടാം വിളയ്ക്ക് പാടശേഖരങ്ങളൊരുക്കുന്നത്. പാടങ്ങൾ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയും വരമ്പ് നിർമിക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഓണത്തിന് മുമ്പുതന്നെ ഞാറ്റടി തയാറാക്കിയ പാടശേഖരങ്ങൾ ചിലതിൽ നടീൽപ്രവൃത്തികളും ആരംഭിച്ചു കഴിഞ്ഞു.
നേരത്തേതന്നെ കൃഷിഭവനുകൾ വഴി കർഷകർക്ക് വിത്ത് ലഭ്യമാക്കിയിരുന്നു. ഇത്തവണയും മിക്ക കർഷകരും പൊന്മണി വിത്താണ് ഉപയോഗിക്കുന്നത്. അതിഥിത്തൊഴിലാളികളാണ് പ്രധാനമായും ഞാറുപറിച്ചുനടുന്നതിനായി പാടശേഖരങ്ങളിലുള്ളത്. എന്നാൽ, പാടങ്ങൾ വീണ്ടും പച്ചപിടിക്കാനുള്ള ഒരുക്കത്തിലായിട്ടും പല കർഷകരുടെയും മനസിൽ ആശങ്കയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് കൃഷി നടത്തിയശേഷം നെല്ലുസംഭരിച്ച പണത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഇത്തവണയും നെൽക്കൃഷിയിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നതായി കർഷകർ പറയുന്നു.
വർധിച്ച കൂലിച്ചെലവും മറ്റുചെലവുകളും ചേർന്ന് കൃഷിക്ക് വൻതുക ചെലവഴിക്കേണ്ട സാഹചര്യമാണ്. കഴിഞ്ഞ രണ്ടാംവിളയിൽ മികച്ച വിളവ് ലഭിച്ചിരുന്നെങ്കിലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
തരിശിട്ടിരുന്ന മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്.
ഇതിന്റെ ഭാഗമായി കൃഷി ഓഫീസർമാർ ആവശ്യമായ നടപടികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഒരു തുണ്ട് കൃഷിഭൂമിപോലും വെറുതെ കിടക്കരുത് എന്നാണ് കൃഷി ഓഫീസർമാർ കർഷകർക്കു നൽകുന്ന നിർദേശം.