മന്ത്രി പി.കെ. ബഷീര്‍
കോഴിക്കോട്: ദശാബ്ദങ്ങളായി ജനങ്ങൾ ആഗ്രഹിക്കുന്ന വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത സാധ്യമാക്കാൻ നാദാപുരം, മാനന്തവാടി എംഎല്‍എമാര്‍ മുൻകയ്യെടുത്ത് അപേക്ഷ നൽകിയാൽ അനുഭാവപൂർവം പരിശോധിക്കാമെന്ന് പഴശിരാജ ചുരമില്ലാപാത ജനകീയ കൂട്ടായ്മ പ്രവർത്തകരോട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത സംബന്ധിച്ച് മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിക്കുകയായിരുന്നു പ്രതിനിധി സംഘം.
വയനാട്ടിലേക്ക് വിലങ്ങാട്-കുഞ്ഞോം ചുരമില്ലാപാത, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് തുടങ്ങിയ പ്രപ്പോസലുകളടക്കം പല പദ്ധതികളും ഉയർന്നുവന്നിട്ടുണ്ടെന്നും അതിൽ ഏറ്റവും അനുയോജ്യമായ അലൈൻമെന്റ് പരിശോധിച്ച് പരിഗണിക്കുമെന്ന് മന്ത്രി ജനകീയകൂട്ടായ്മ പ്രതിനിധി സംഘത്തോട് പറഞ്ഞു. പഴശിരാജ ചുരമില്ലാപാത റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേൽ, ഔസേപ്പച്ചൻ മണിമല, ഡോ. ഹുഷിയാർ പുതുക്കയം എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് കോഴിക്കോട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽവച്ച് മന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചത്.