ഉരുൾപൊട്ടലിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിൽ തകർന്ന റോഡും കലുങ്കും. (ഫയൽചിത്രം).
ആലക്കോട്: മലയോര മേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ട് ഒന്നര മാസം പിന്നിട്ടിട്ടും ദുരിതബാധിതർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം പോലും ലഭിച്ചില്ലെന്ന് പരാതി. ഓഗസ്റ്റ് ഒന്നിനാണ് ഉദയഗിരി, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായത്.
സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തര ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ഉദയഗിരി. പഞ്ചായത്തിലെ 88 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. മണ്ണും ചെളിയും കല്ലും വീടുകളിൽ കയറിയതോടെ പല വീടുകളും താമസയോഗ്യമല്ലാതായി.
നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. 38 റോഡുകൾക്കും നിരവധി പാലങ്ങൾക്കും കലുങ്കുകൾക്കും കേടുപാടുണ്ടായി. ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ റബർ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളും നശിച്ചു. ചെറുതും വലുതുമായ 26 ഉരുൾപൊട്ടലാണ് ഇവിടെ ഉണ്ടായത്.
മണ്ണും കല്ലും ചെളിയും ഒഴുകിയെത്തിയ വീടുകളിൽ പലതും ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല. വീടുകൾക്ക് ചുറ്റുമുള്ള മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ പതിനായിരങ്ങൾ ചെലവഴി ക്കേണ്ട സ്ഥിതിയാണെന്ന് ദുരിതബാധിതർ പറയുന്നു.
ദുരന്തമുണ്ടായതിന് പിന്നാലെ മന്ത്രി സണ്ണി ജോസഫും കെ. സുധാകരൻ എംപിയും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. തുടർന്ന് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ കളക്ടറേറ്റിൽ വിളിച്ചുവരുത്തി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തി.
തുടർന്ന് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയും സമാനമായ രീതിയിൽ നിവേദനം നൽകിയിട്ടുണ്ട്. ഇവിടെയും വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പ്രത്യേക പാക്കേജ് അനുവദിക്കണം
ഉരുൾപൊട്ടലിൽ തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിനും വീടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് സഹായം അനുവദിക്കുന്നതിനുമായി പ്രത്യേക പാക്കേജ് അനുദിക്കണമെന്നാണ് ഉദയഗിരി, ചെറുപുഴ പഞ്ചായത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.
Tags : NattuVishesham DistrictNews