രാമങ്കരി: കർഷക തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടത്തിന് ഒരുപോലെ പേരുകേട്ട കുട്ടനാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി എൽഡിഎഫിന്റെ ശക്തികേന്ദ്രമായി നിലകൊള്ളുന്ന ഇവിടെ തോമസ് കെ. തോമസ് എംഎൽഎ തന്റെ രണ്ടാമൂഴത്തിനുള്ള ഒരുക്കത്തിലാണ്. ഒരു കാലത്ത് തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം ഇക്കുറി എങ്ങനെയും തിരിച്ചുപിടിക്കണമെന്ന വാശിയിൽ യുഡിഎഫും കരുനീക്കങ്ങൾ ശക്തിപ്പെടുത്തിക്കഴിഞ്ഞു.
എന്നാൽ എൻഡിഎ ആകട്ടെ ചേർത്തലയിൽനിന്ന് ബിഡിജെഎസിന്റെ ഒരു പുതുമുഖത്തെ ഇറക്കി എൽഡിഎഫിനും യുഡിഎഫിനും എതിരേ ശക്തമായൊരു മത്സരം കാഴ്ചവയ്ക്കാനുള്ള ആലോചനയിലുമാണ്. മൂന്ന് മുന്നണികളും അരങ്ങത്ത് തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഇവിടെ അങ്കം കൂടുതൽ കടുക്കുമെന്ന് ഉറപ്പിച്ചുതന്നെ പറയാം.
1991 മുതൽ 2006വരെ ഡോ. കെ. സി. ജോസഫ് കേരള കോൺഗ്രസിന്റെ കുത്തകയാക്കി വച്ചിരുന്ന ഇവിടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞാലും സിവിൽ സപ്ലൈസിൽ നിന്നു കർഷകർക്ക് തങ്ങളുടെ പണം ലഭിക്കാത്തതും കുടിവെള്ളത്തിന്റെ കാര്യത്തിൽ നാളുകളായി കുട്ടനാടൻ ജനത അനുഭവിച്ചുവരുന്ന പ്രശ്നവും ഉയർത്തിക്കാട്ടിക്കൊണ്ടാവും ഓരോ മുന്നണിയും തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംനല്കുകയെന്നതിൽ ഒരു തർക്കവുമില്ല.
കോൺഗ്രസ് ലീഡറായിരുന്ന കെ. കരുണാകരൻ കോൺഗ്രസിൽനിന്ന് പിണങ്ങി ഡിഐസി രൂപികരിക്കുന്ന ഘട്ടത്തിൽ നിലവിലെ എംഎൽഎ തോമസ് കെ.തോമസിന്റെ സഹോദരൻ തോമസ് ചാണ്ടി യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭാഗമായി നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ കുട്ടനാടിന്റെ രാഷ്ട്രീയംതന്നെ അന്ന് മാറിമാറിയുന്ന കാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സഹോദരനായ തോമസ് കെ. തോമസ് എൽഡിഎഫ് രാഷ്ട്രീയത്തിൽ സജീവമാകുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിക്കുകയുമാണ് ഉണ്ടായത്.
ഈ വിജയം വീണ്ടും ആവർത്തിക്കാൻ സാധിക്കും എന്ന കണക്കുകൂട്ടലിൽ തന്നെയാണ് എൽഡിഎഫ്. എന്നാൽ ഇക്കുറി ഇവിടം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് പറയുന്പൊഴും ഘടകകക്ഷിയായ കേരളകോൺഗ്രസുമായി കോൺഗ്രസിന്റെ പ്രദേശിക നേതൃത്വം സീറ്റിന്റെ കാര്യത്തിൽ സോഷ്യൽമീഡിയ മുഖാന്തിരവും അല്ലാതെയും തുടരുന്ന വാഗ്വാദം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്ക്കുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലത്തെ സാരമായിതന്നെ ബാധിക്കാം.