പുലിയിറങ്ങി പശുക്കുട്ടിയെ കൊന്ന നിലയില്‍.
പാലപ്പിള്ളി: കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു മുന്നില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. ഇന്നലെ പുലര്‍ച്ചെയാണ് സ്കൂളിന്റെ പ്രധാന ഗേറ്റിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പശുവിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ കണ്ടത്. സമീപവാസിയായ വട്ടോളി ഹസന്റെ പശുക്കുട്ടിയാണ് ചത്തത്.
നിരവധി കുട്ടികള്‍ പഠിക്കുന്ന സ്കൂളിനു സമീപത്ത് പുലിയിറങ്ങിയതോടെ നാട്ടു കാര്‍ ഭീതിയിലാണ്. വിദ്യാര്‍ഥികള്‍ നടന്നുവരുന്ന തോട്ടത്തിലെ വഴിയിലാണു പുലിയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയില്‍ പുലിയുടെ ആക്രമണം പതിവായിട്ടും വനപാലകര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.
രണ്ടുദിവസം മുന്‍പ് പാലപ്പിള്ളി കുണ്ടായിയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കുസമീപം പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. രണ്ടുമാസത്തിനിടെ പ്രദേശത്ത് പത്തിലേറെ വളര്‍ത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. ജനവാസ മേഖലയില്‍ പുലിയുടെ ആക്രമണം പതിവായതോടെ പുലിയെ കണ്ടെ ത്താന് ട്രാപ്പ് കാമറകളും പുലിയെ പിടികൂടാന്‍ കൂടും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : District News Nattuvishesham Leopard