പ്രതീകാത്മക ചിത്രം
ആലങ്ങാട്: യൂബർ ടാക്സി ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് ആലുവ വെസ്റ്റ് പൊലിസ്. യാത്രക്കാരനായ ആലങ്ങാട് സ്വദേശിക്കെതിരെയാണ് കേസ്. യൂബർ ടാക്സി ഡ്രൈവറായ പറവൂർ പെരുമ്പടന്ന മണ്ണുചിറയിൽ സിനു ശ്രീനിവാസനാണു (33) കഴിഞ്ഞദിവസം രാത്രി ക്രൂരമായി മർദനമേറ്റത്.
ആലുവ മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് ആലങ്ങാട് കോട്ടപ്പുറം ഭാഗത്തേക്കായിരുന്നു യാത്രക്കാരൻ ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. യുവാവും ഭാര്യയും മറ്റൊരാളുമാണ് കാറിൽ കയറിയത്. യാത്രയ്ക്കിടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് കാർ നിർത്തുന്നതുമായി ബന്ധപ്പെട്ട് യുവാവും ഡ്രൈവറുമായുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. മുഖത്തും പല്ലിനും ഉൾപ്പെടെ ഗുരുതര പരുക്കേറ്റ യൂബർ ടാക്സി ഡ്രൈവർ സിനു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാറിന്റെ താക്കോൽ ഉപയോഗിച്ച് മുഖത്തിടിച്ച് പരിക്കേല്പിച്ചിട്ടും ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.