ചങ്ങനാശേരി: മദ്യവും പാരിതോ ഷികവും മാസപ്പടിയും കണ്ടെത്തിയ സാഹചര്യത്തില്‍ എക്സൈസ് വകുപ്പില്‍ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത. വകുപ്പിന്റെ വിവിധ ഉദ്യാഗതലങ്ങളില് അഴിച്ചുപണിക്കും വ്യാപക സ്ഥലമാറ്റത്തിനുമുള്ള നീക്കങ്ങളാണ് ആലോചന നടക്കുന്നത്.
ജില്ലയിലെ ചങ്ങനാശേരി, കോട്ടയം, പാമ്പാടി മേഖലകളിലെ ചില ബാറുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പു മന്ത്രി എം. ലിജുവിന്റെ നിര്‍ദേശപ്രകാരം എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു നേരിട്ടു നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ഏഴ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയും വകുപ്പുതല അന്വേണവും പ്രഖ്യാപിച്ചിരുന്നു.
ക്രമക്കേടുകള്‍ നടക്കുന്ന ബാറുകളില്‍ ഭൂരിഭാഗവും ചങ്ങനാശേരിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സസ്പെന്‍ഷനിലായ ഏഴ് ഉദ്യോഗസ്ഥരില്‍ നാലുപേരും ചങ്ങനാശേരി എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. എക്സൈസ് കമ്മീഷണര്‍ എടുത്ത നടപടികള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും ബാറുടമകള്ക്കിടയിലും വലിയ കോളിളക്കങ്ങള്ക്കിടയാക്കിയിരിക്കുകയാണ്. ചില ബാറുകളില്‍ എക്സൈസിന്റെ ചട്ടങ്ങളും നിബന്ധനകളും കാറ്റില്‍പ്പറത്തി പുലര്‍ച്ചെ അഞ്ചുമുതല്‍ മദ്യവിൽപന നടത്തുന്നതായും ചില ബാറുകളില്‍ ഡ്രൈഡേകളില്‍ ഗേറ്റിനിടയിലൂടെയും ഇടനാഴികളിലൂടെയും മദ്യവിൽപന നടത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി ഈ നിയമലംഘനം നടക്കുന്നുണ്ടെങ്കിലും ഭരണം മാറിയതോടെയാണ് ഇക്കാര്യം പുറത്തുകൊണ്ടുവരാന്‍ പലരും ധൈര്യംകാട്ടിയത്. തുടര്‍ന്നാണ് ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വകുപ്പ് മന്ത്രി എം. ലിജുവിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബാറുകളില്‍ വ്യാപകമായ നിയമലംഘനം നടന്നതിനു പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളുണ്ടെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സമയം തെറ്റിച്ച് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ പരിശോധന നടത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ബാറുടമകള്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറഞ്ഞ് ഉദ്യോഗസ്ഥരെ വിരട്ടി പിന്തിരിപ്പിച്ചിരുന്നതായും സൂചനയുണ്ട്.
Tags : Nattuvishesham Districtnews Deepikanews Excise Department