പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാനെത്തിയ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്.
ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്നു നടക്കുന്ന വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. 52 പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 63 തദ്ദേശ സ്ഥാപനങ്ങളിലെ 1036 വാർഡുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. അന്തിമ വോട്ടർപട്ടികപ്രകാരം ജില്ലയിൽ 9,121,33 വോട്ടർമാരുണ്ട്. ഇതിൽ 4,43,521 പുരുഷൻമാരും 4,68,602 സ്ത്രീകളും 10 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 10 പേർ പ്രവാസികളാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 4768 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 1192 പോളിംഗ് ബൂത്തുകളാണുളളത്. ഇതിൽ 73 എണ്ണം നഗരസഭകളിലും 1119 ബൂത്തുകൾ ഗ്രാമങ്ങളിലുമാണ്. ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പോളിംഗ് സാമഗ്രികൾ
വിതരണം ചെയ്തു
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ രാവിലെ മുതൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു. തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയിൽ 10 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടിനു മുന്‍പുതന്നെ ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിലെത്തിയിരുന്നു. രാവിലെ ഒൻപതോടെയാണ് വിതരണം ആരംഭിച്ചത്. പോളിംഗ് സാമഗ്രികൾ കൈപ്പറ്റി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് യാത്ര തിരിച്ചത്. ഉച്ചയ്ക്ക് 12നു മുന്‍പ് ഉദ്യോഗസ്ഥരെ വാഹനങ്ങളിൽ അതത് പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചു. 6467 ബാലറ്റ് യൂണിറ്റുകളും 2194 കണ്ട്രോൾ യൂണിറ്റുകളുമാണ് ബൂത്തുകളിൽ എത്തിച്ചത്. 83 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി.
ഇടമലക്കുടിയിലും പോളിംഗ്
സാമഗ്രികൾ എത്തിച്ചു
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും പോളിംഗ് സാമഗ്രികൾ എത്തിച്ചു. ദുർഘട പാതകളിലൂടെ ജീപ്പുകളിൽ പോലീസിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെയാണ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളുമെത്തിച്ചത്. 14 പോളിംഗ് ബൂത്തുകളിലേക്കുമായി 56 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 893 സ്ത്രീവോട്ടർമാരും 910 പുരുഷ വോട്ടർമാരുമാണുള്ളത്. 41 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടമലക്കുടിയിലെ പോളിംഗ് ബൂത്തുകൾ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സന്ദർശിച്ചു. സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ആര്യൻ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
14 ബൂത്തുകളിലെ ക്രമീകരണങ്ങൾ വിലയിരുത്തിയ കളക്ടർ പ്രദേശവാസികളുമായും സംസാരിച്ചു. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് സംഘം ഇടമലക്കുടിയിലെത്തിയത്.
3100 സ്ഥാനാർഥികൾ
ജില്ലയിൽ 3100 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ഗ്രാമപഞ്ചായത്ത് - 2494, ബ്ലോക്ക് പഞ്ചായത്ത് - 310, ജില്ലാ പഞ്ചായത്ത്- 61, നഗരസഭ- 235 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ എണ്ണം. 1240 നാമനിർദേശപത്രികകൾ പിൻവലിച്ചു. 221 പത്രികകൾ തളളിയിരുന്നു.
വോട്ടെടുപ്പ് രാവിലെ
ഏഴു മുതൽ
ഇന്ന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിംഗ് നടക്കും. തുടർന്ന് ഏഴ് മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ് സമയം. വൈകുന്നേരം പോളിംഗ് സമയത്തിനു ശേഷവും ക്യൂവിൽ ആളുണ്ടെങ്കിൽ അവരെയും വോട്ടു രേഖപ്പെടുത്താൻ അനുവദിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, വിശ്രമ സൗകര്യം, റാന്പ്, വൈദ്യുതി എന്നിവ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവർ എന്നിവർക്ക് ബൂത്തുകളിൽ കാത്തുനിൽക്കാതെതന്നെ വോട്ടു ചെയ്യാൻ ക്രമീകരണം ഒരുക്കും.
വോട്ടു ചെയ്യുന്പോൾ
ശ്രദ്ധിക്കാൻ
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
വോട്ടർമാർ പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുന്പോൾ തിരിച്ചറിയൽ വിവരങ്ങൾ പോളിംഗ് ഓഫീസർ വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പാക്കും.
പരിശോധന പൂർത്തിയാക്കി അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുന്പോൾ വിരലിൽ മഷി പുരട്ടും. തുടർന്ന് രജിസ്റ്ററിൽ ഒപ്പ്, വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുന്പോൾ സ്ലിപ്പ് നൽകും.
സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസർക്കു കൈമാറണം. ഓഫീസർ കണ്ട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമർത്തി വോട്ട് ചെയ്യാൻ യന്ത്രം സജ്ജമാക്കും.
ബാലറ്റ് ബട്ടണ്‍ അമർത്തുന്പോൾ, കണ്ട്രോൾ യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താൻ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന് വോട്ടിംഗ് കന്പാർട്ട്മെന്റിൽ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച ലൈറ്റ് പ്രകാശിച്ചു നിൽക്കും.
വോട്ടു രേഖപ്പെടുത്തൽ
ത്രിതല പഞ്ചായത്തിൽ ഓരോ വോട്ടറും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ട് രേഖപ്പെടുത്തണം.
ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ ഗ്രാമപഞ്ചായത്തുതലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബൽ ഉണ്ടാകും.
വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ബട്ടണ്‍ അമർത്തണം.
ബട്ടണ്‍ അമർത്തുന്പോൾ ബീപ് ശബ്ദം കേൾക്കുകയും സ്ഥാനാർഥിയുടെ ബട്ടണിന് നേരേയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാർഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
മറ്റ് രണ്ടു തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളിൽ പറഞ്ഞ രീതിയിൽ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകൾ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തൽ ശരിയായ രീതിയിൽ പൂർത്തിയാക്കുന്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കാം.
ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാൻ വോട്ടർ ആഗ്രഹിക്കുന്നുവെങ്കിൽ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എൻഡ് ബട്ടണ്‍ അമർത്തി വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കണം. എൻഡ് ബട്ടണ്‍ അമർത്തുന്പോൾ പ്രക്രിയ പൂർത്തിയായതായി സൂചിപ്പിച്ച് നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കുന്പോൾ മാത്രമേ എൻഡ് ബട്ടണ്‍ ഉപയോഗിക്കാൻ പാടുള്ളൂ.
മൂന്ന് തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ എൻഡ് ബട്ടണ്‍ അമർത്തേണ്ട ആവശ്യമില്ല.
വോട്ടർ എൻഡ് ബട്ടണ്‍ അമർത്തിക്കഴിഞ്ഞാൽ ഒരു തലത്തിലേക്കും വോട്ട് രേഖപ്പെടുത്താൻ കഴിയില്ല.
രണ്ട് ബട്ടണുകൾ ഒരേ സമയം അമർത്തിയാൽ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമർത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കണം.