ഒപി വിഭാഗത്തിൽ രാത്രികാലത്ത് ചികിത്സതേടി കാത്തിരിക്കുന്നവർ.
നീലേശ്വരം: മലയോരമേഖലകളിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജനറൽ ഒപി സേവനങ്ങൾക്കു പോലും കാത്തിരിപ്പ് നീളുന്നു. ജനറൽ ഒപി വിഭാഗത്തിൽ മൂന്നു ഡോക്ടർമാരെങ്കിലും ആവശ്യമുള്ളിടത്ത് മിക്കപ്പോഴും ഒരാൾ മാത്രമാണ് ഉണ്ടാകുന്നത്. പലപ്പോഴും നിശ്ചിതസമയം കഴിഞ്ഞ് മണിക്കൂറുകളോളം ഇവർ തന്നെ ജോലി തുടരേണ്ട അവസ്ഥയാണ്.
കഴിഞ്ഞയാഴ്ച ഓണവും മെഡിക്കൽ പിജി പ്രവേശനപരീക്ഷയും ഒരുമിച്ചുവന്നപ്പോൾ ആശുപത്രിയിലെ ഒപി സേവനങ്ങൾ തടസപ്പെടുന്ന നിലയായിരുന്നു. രാത്രി ഏഴിനു ശേഷം ഒപി ടിക്കറ്റ് നൽകാതെ രോഗികളെ തിരിച്ചയക്കേണ്ടിവരുന്ന അവസ്ഥ പോലുമുണ്ടായി. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ അവശനിലയിലുള്ള രോഗികളെയുംകൊണ്ട് വീണ്ടും കാഞ്ഞങ്ങാട്ടേക്ക് വണ്ടി പിടിക്കേണ്ട നിലയിലായിരുന്നു.
രാത്രികാലങ്ങളിൽ ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുണ്ടാകുമ്പോൾ പലപ്പോഴും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ നോക്കാൻ പോകേണ്ടിവരുന്നതിനാൽ ജനറൽ ഒപി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.
നേത്രരോഗം, അസ്ഥിരോഗം, ഇഎൻടി, ത്വക്ക് തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാരില്ലാതായിട്ട് കാലങ്ങളായി. ഏറെക്കാലമായി സ്ഥിരം ഗൈനക്കോളജിസ്റ്റും ഇല്ല. അത്യാഹിത വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് ജനറൽ ഒപിയിലെ ഡോക്ടർമാർക്കുതന്നെ അങ്ങോട്ടു പോകേണ്ടിവരുന്നത്.
അവധിയിലുള്ള ഡോക്ടർമാർ പിജി പ്രവേശന പരീക്ഷ കഴിഞ്ഞതോടെ ഈയാഴ്ച തിരിച്ചെത്തുമെന്നും ഇതോടെ ഡോക്ടർമാരുടെ ക്ഷാമം തീരുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ പരീക്ഷയെഴുതിയ പലർക്കും പിജി പ്രവേശനം ലഭിക്കുന്നതോടെ ആഴ്ചകൾക്കകം ഒഴിവുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. അപ്പോഴേക്കും കരാർ നിയമനത്തിലൂടെയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെയും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികളുടെയും ആവശ്യം.
Tags : Nattuvishesham Districtnews Deepikanews Taluk Hospital