പുൽപ്പള്ളി: നിയമവിരുദ്ധമായി ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് പറുദീസക്കവല ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
ക്വാറിയുടെ 50 മീറ്ററിനുള്ളിൽ മൂന്ന് വീടുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും നിയമവിരുദ്ധമായി ക്വാറിക്ക് പ്രവർത്തന അനുമതി നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഇന്നലെ രാവിലെ 10 ഓടെ സ്കൂൾ പരിസരത്ത് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.
ക്വാറി മാഫിയക്ക് നിയമവിരുദ്ധമായി സഹായം ചെയ്തു നൽകുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ പ്രദേശത്ത് ക്വാറി അനുവദിക്കാനുള്ള നീക്കം ജനകീയ പങ്കാളിത്തത്തോടെ ചെറുത്ത് തോൽപിക്കുമെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.
എച്ച്ആർപിസി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ് മാർച്ച് ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ജോണ്സണ് പാറക്കൽ അധ്യക്ഷത വഹിച്ചു. കുമാരൻ പൊയ്ക്കാട്ടിൽ, രാജൻ പാറക്കൽ, ലിയോ കൊല്ലവേലിൽ, ചാൾസ് കിഴക്കേഭാഗത്ത്, നിഷ വിനോദ്, സജി പടനിലത്ത്, അനൂപ് ഇളയച്ഛാനിയിൽ എന്നിവർ പ്രസംഗിച്ചു.