കട്ടപ്പന: അറവുമാടുകളുടെ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തില്‍ 12 മുതൽ ഇറച്ചിക്കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് അറിയിച്ചു.
വ്യാപാരം മുന്നോട്ടു കൊണ്ടുപോകാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണുള്ളതെന്നും സംഘടന വ്യക്തമാക്കി. ഇറച്ചി വ്യാപാരമേഖലയെ ആശ്രയിച്ച് 15 ലക്ഷത്തോളം കുടുംബങ്ങളാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നാല്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കന്നുകാലികളെ എത്തിക്കുന്നതില്‍ ഗുരുതര തടസങ്ങള്‍ നേരിടുന്നതായി സംഘടന ആരോപിച്ചു.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിനാവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയപ്പെടുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് സംഘടന ചൂണ്ടിക്കാട്ടി.
രാജ്യത്ത് ബീഫ് കയറ്റുമതി വര്‍ധിച്ചതും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയറ്റുമതി ലോബികളുടെ ഇടപെടലുമാണ് കേരളത്തിലെ ബീഫ് ക്ഷാമത്തിന് പ്രധാന കാരണമെന്ന് സംഘടന ആരോപിച്ചു. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ആവശ്യമായ കന്നുകാലികള്‍ ലഭ്യമാകാതെ വരുന്പോൾ കയറ്റുമതിക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലേക്ക് എത്തുന്ന കന്നുകാലികളുടെ വലിയൊരു ഭാഗവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്. എന്നാല്‍, കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ ഇറച്ചിവ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിയുടെ വില നിര്‍ണയിക്കുന്നതും വ്യാപാരികള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്ത് ദിനംപ്രതി വലിയ തോതില്‍ അനധികൃത ഇറച്ചിവില്‍പ്പന നടക്കുന്നുണ്ടെന്നും ഇതിനെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ഏകദേശം രണ്ടു ലക്ഷം കിലോഗ്രാം അനധികൃത ഇറച്ചി പ്രതിദിനം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതായും ഇതു നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നതായും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് എം.എ. സലിം, ജില്ലാ പ്രസിഡന്റ് യൂന്‍ ഇബ്രാഹിം, വര്‍ക്കിംഗ് പ്രസിഡന്റ് ഇ.എം. ജലാല്‍, ട്രഷറര്‍ ബോഡി ഫിലിപ്പ്, ജില്ലാ സെക്രട്ടറി മോബിന് കുര്യന്, ഷിജു ജോസഫ്, കെ.എം. റോബിന്, ആനന്ദ്, സാബു, നൗഷാദ്, യൂസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham Local news Meat shops