ശ്രീകൃഷ്ണപുരം: കളി കുട്ടികളുടേതായിരുന്നെങ്കിലും എല്ലാം ലോകകപ്പിന്റെ അതേരീതിയിൽ. ലോകം മുഴുവൻ ലോകകപ്പ് ആവേശം നിറയുന്പോൾ അതേ ആവേശത്തിൽ അലിഞ്ഞ് കുട്ടികളുടെ ഒരു ദിനം.‘രാസലഹരിക്കെതിരെ ലോകത്തിന് ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി സ്കൂൾ മൈതാനത്ത് അരങ്ങേറിയ മിനി വേൾഡ് കപ്പ് യഥാർഥ മത്സരങ്ങളുടെ തനിപ്പകർപ്പായിരുന്നു.
ലോകകപ്പിന്റെ ഉദ്ഘാടനത്തെ അനുസ്മരിപ്പിക്കും വിധമുള്ള വിദ്യാർഥികളുടെ റാലി, നാല്പത് അടി നീളമുള്ള വിളംബര ബാനർ, മൈതാനത്ത് റോക്ക് മ്യൂസിക്കിന്റെ താളത്തിനൊപ്പം കൊച്ച് ഷക്കീറമാരുടെ വിസ്മയപ്രകടനം, കാണികളുടെ ഫാൻസ് ഷോ, ഇഷ്ടടീമുകളുടെ ജേഴ്സി അണിഞ്ഞും മുഖത്ത് പ്രിയപ്പെട്ട ടീമുകളുടെ ചായം പൂശിയും ഗാലറിയിൽ കുട്ടി ഫാൻസിന്റെ കാഴ്ചവിരുന്ന്, ഗാലറിയെ വർണാഭമാക്കാൻ വിവിധ രാജ്യങ്ങളുടെ പതാകകൾ, കൊച്ചു കുട്ടികളുടെ കൈപിടിച്ച് മൈതാനത്തേക്ക് ടീമുകളും. എന്നിങ്ങനെ ലോകകപ്പിന്റെ തനിപ്പകർപ്പായിരുന്നു സ്കൂളിൽ അവതരിപ്പിക്കപ്പെട്ടത്.
ടീം കോച്ച്, മാനേജർ, ഫിസിയോ, മെഡിക്കൽ ടീം, എല്ലാവരും പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ റെഡി. സബ്സിറ്റ്യൂഷൻ ബോർഡുമായി ഫോർത്ത് ഒഫീഷ്യൽസ്. കളിയുടെ മനോഹര മുഹൂർത്തങ്ങൾ കാണികളിൽ എത്തിക്കാൻ മൈതാനത്തിനരികിൽ കൂറ്റൻ എൽഇഡി സ്ക്രീൻ. കളി നിയന്ത്രിക്കാൻ കേരള ഫുട്ബോൾ അസോസിയേഷന്റെ മൂന്ന് റഫറിമാർ എല്ലാ ചേരുവയിലും തനി ലോകകപ്പ്. മൈതാനത്ത് ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, നോർവേ എന്നിങ്ങനെ നാല് ടീമുകളാണ് മാറ്റുരച്ചത്.
ലോകകപ്പിൽ തങ്ങൾക്കും ഒരു ഇടം ഉണ്ട് എന്നുപറഞ്ഞ് ഫൈനലിനു മുന്പുള്ള ഇടവേളയിൽ ബൂട്ടണിഞ്ഞ് പെണ്കുട്ടികളും സൗഹൃദ മത്സരത്തിനിറങ്ങി.
ഫൈനൽ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവേ ചാന്പ്യന്മാരായി. കുട്ടികളിൽ ലോകകപ്പെന്ന ബൃഹത്തായ മാമാങ്കത്തെക്കുറിച്ചുള്ള അറിവും അനുഭവവും നല്കുന്നതിനാണ് വിപുലമായ മിനി വേൾഡ് കപ്പ് സംഘടിപ്പിച്ചതെന്നു സ്കൂളിലെ മുഖ്യ കായികപരിശീലകനും മുൻ നാഷണൽ റഫറിയും ദേശീയ മാച്ച് കമ്മീഷണറുമായ ടി. ശശികുമാർ പറഞ്ഞു.