തൃശൂർ: വേനലവധിക്കാലത്തെ അമിതാഘോഷങ്ങൾ റോഡപകടങ്ങൾക്കു വഴിയൊരുക്കുന്ന പശ്ചാത്തലത്തിൽ കർശന ജാഗ്രതാനിർദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ്. ഏപ്രിൽ, മേയ് മാസങ്ങളിൽ റോഡപകടങ്ങളും മരണനിരക്കും വർധിക്കുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കും യാത്രക്കാർക്കുമായി വകുപ്പ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അവധിക്കാലം ദുരന്തപൂർണമാകാതിരിക്കാൻ കരുതൽ അനിവാര്യമാണെന്ന് ഓർമിപ്പിക്കുകയാണ് അധികൃതർ .
• കുട്ടികളുടെ സുരക്ഷ: കുട്ടികൾ റോഡിലോ റോഡരികിലോ കളിക്കുന്നില്ലെന്നു രക്ഷിതാക്കൾ ഉറപ്പുവരുത്തണം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു യാതൊരു കാരണവശാലും വാഹനങ്ങൾ നൽകരുത്.
• യാത്രാനിയന്ത്രണങ്ങൾ: ബൈക്കുകളിലുള്ള ദൂരയാത്രകൾ, പ്രത്യേകിച്ച് ഗ്രൂപ്പായുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. വിനോദയാത്രകൾ കൃത്യമായ റൂട്ട് പ്ലാനിംഗോടെ സമയമെടുത്തുമാത്രം നടത്തുക.
• രാത്രികാല ഡ്രൈവിംഗ്: രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് ഉചിതം. അനിവാര്യമായ സാഹചര്യങ്ങളിൽ രാത്രിഡ്രൈവിംഗിൽ പരിചയമുള്ളവരെമാത്രം നിയോഗിക്കുക. ഇവർക്കു പകൽസമയം കൃത്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
• വാഹനപരിശോധന: വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യണം. ഹെഡ്ലൈറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും എതിരേവരുന്ന വാഹനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഡിം ചെയ്യുകയും വേണം.
• പൊതുവായ ശ്രദ്ധയ്ക്ക്: സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവയുടെ ഉപയോഗം കർശനമാക്കുക. സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കയറ്റി യാത്രചെയ്യരുത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല.
ടാക്സി, കോൺട്രാക്ട് കാരേജുകൾ ഉപയോഗിക്കുന്നവർ ഡ്രൈവർമാർക്കു മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്നു നേരിട്ട് ഉറപ്പുവരുത്തണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചു. ഒരു ചെറിയ അശ്രദ്ധപോലും വലിയ ദുരന്തങ്ങൾക്കു കാരണമായേക്കാമെന്നതിനാൽ റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പുനൽകി