കൊല്ലം: ദേശീയപാത 66 ൽ മൂന്ന് അടിപ്പാതകൾക്കു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി എൻ .കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. കന്നേറ്റി, പരിമണം, നീണ്ടകര എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് പുതിയതായി കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുവാൻ കഴിയുന്ന അടിപ്പാതകൾക്ക് അനുമതി ലഭിച്ചത്.
മത്സ്യബന്ധന തുറമുഖവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾക്ക് തലച്ചുമടായി മത്സ്യം കച്ചവടത്തിനായി കൊണ്ടുപോകേണ്ടതിനാൽ കാൽനടയാത്രക്കാർക്കുള്ള അടിപ്പാത വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.
പരിമണം, അമ്പലം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലേക്കുള്ള ഭക്തരുടെയും പ്രദേശവാസികളുടെയും പ്രധാനപ്പെട്ട ആവശ്യമായിരുന്നു പരിമണത്തെ അടിപ്പാത. സർവീസ് റോഡുകളിൽ നിന്നും ദേശീയ പാതയുടെ ഇരുവശത്തേക്കും എത്തിച്ചേരുവാൻ കഴിയുന്നതാണ് പരിമണം അടിപ്പാത.
കന്നേറ്റി പാലത്തിനു സമീപം ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശവാസികൾക്ക് ഇരു ദിശകളിലേക്കും എത്തിച്ചേരുവാൻ പര്യാപ്തമായ സൗകര്യമൊരുക്കുന്നതാണ് കന്നേറ്റി അടിപ്പാത.
ജനകീയ ആവശ്യത്തെ തുടർന്നാണ് കണ്ണേറ്റി പരിമണം നീണ്ടകര എന്നിവിടങ്ങളിൽ പുതിയ അടിപ്പാതകൾ എംപി എന്ന നിലയിൽ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി അനുവദിച്ചത്. ദേശീയപാത അഥോറിറ്റി പ്രദേശവാസികളുടെ സൗകര്യം കണക്കിലെടുത്ത് അത് അനുവദിച്ചതിനെ എൻ. കെ. പ്രേമചന്ദ്രൻ എം പി സ്വാഗതം ചെയ്തു.
Tags : Local News Nattuvishesham Kollam