ഫെസ്റ്റ് നഗറിന്റെ ആകാശക്കാഴ്ച.
നെടുങ്കണ്ടം: ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മാറുകയാണ് പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന നെടുങ്കണ്ടം ഫെസ്റ്റ്. ഏഴിന് ആരംഭിച്ച ഫെസ്റ്റ് നാല് ദിവസം പിന്നിടുമ്പോള്‍ കാല് ലക്ഷത്തിലധികം ആളുകളാണ് ഫെസ്റ്റ് നഗറിലെത്തിയത്. വിനോദവും വിജ്ഞാനവും കലാപരിപാടികളുമാണ് ഫെസ്റ്റിന്റെ ആകര്‍ഷണം.
നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട്, ഫയര്‍ സ്റ്റേഷന് ഗ്രൗണ്ട്, സഹ്യദര്‍ശന്‍ പാര്‍ക്ക് എന്നിവിടങ്ങളിലായാണ് ഫ്ളവര്‍ഷോ, പ്രദര്‍ശന-വില്‍പ്പന സ്റ്റാളുകള്‍, റോബോട്ടിക് അനിമേഷന്‍ ഷോ, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വേറിയം, പുഷ്പമേള, ലേസര്‍ ഷോ, ബോഡി ഷോ, സ്നേക് പാര്‍ക്ക്, മെഡിക്കല്‍, ഐഎസ്ആർഒ സ്റ്റാളുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ കലാപരിപാടികള്‍ നടക്കും. കൂടാതെ കേരളത്തിലെ സിനിമാ, ടിവി താരങ്ങള്‍, പിന്നണി ഗായകര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വിവിധ പരിപാടികളും നടന്നുവരുന്നു.
ഫെസ്റ്റ് നഗറില്‍ ഇന്ന്
നെടുങ്കണ്ടം ഫെസ്റ്റിന്റെ ഭാഗമായി പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കായി ഇന്നു രാവിലെ 11ന് കരിയര്‍ ഗൈഡന്‍സ് ആൻഡ് കരിയര്‍ കൗണ്‍സലിംഗ് സെമിനാര്‍ നടക്കും. നെടുങ്കണ്ടം ചേതന വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ കരിയര്‍ വിദഗ്ദരായ ഡോ. എം.ജെ. മാത്യു, ജനോ മാത്യൂസ് പാലാ, പ്രഫ. കെ.എം. മേരിക്കുട്ടി, ഷേര്‍ലി കെ. പോള്‍, ബിന്ദു ശിവദാസ് പാലാ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകുന്നേരം ആറിന് പൊടിയന് കൊച്ചേട്ടന് ഷോ.
Tags : Nedumkandam nattuvishesham local news