മൂന്നാർ: മദപ്പാട് തെളിഞ്ഞ കാട്ടുകൊമ്പൻ പടയപ്പ വനം വകുപ്പിന്റെ നിരീക്ഷണ വലയത്തിൽ. മദപ്പാട് മാറാൻ മൂന്നു മാസം വേണ്ടിവരുമെന്നും അതുവരെ ജാഗ്രത തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉദ്യോഗസ്ഥർ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പടയപ്പയെ നിരീക്ഷിക്കുന്നത്. പെട്ടിമുടി ആർആർടി സംഘങ്ങളാണ് ആനയെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം മൂന്നാർ ഗ്രാംസ്ലാൻഡ് എസ്റ്റേറ്റ് ഭാഗത്തായിരുന്നു പടയപ്പ.
റോഡിലിറങ്ങി ഭീഷണി ഉയർത്തിയ കാട്ടാനയെ ആർആർടി സംഘം പടക്കം പൊട്ടിച്ച് കാട്ടിലേക്കു മടക്കി അയയ്ക്കാൻ ശ്രമിച്ചു. പടയപ്പയെ കാണാനും ഫോട്ടോ എടുക്കാനും എത്തുന്ന നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ എത്തുന്നവർ ഉയർന്ന ശബ്ദത്തിൽ ഹോൺ മുഴക്കി പ്രകോപനം ഉണ്ടാകാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പടയപ്പയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി പടയപ്പയ്ക്കു മദപ്പാട് തെളിഞ്ഞിരുന്നെങ്കിലും വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചതോടെ പടയപ്പ സ്ഥിരം എത്തുന്ന ജനവാസമേഖലകളും കനത്ത ജാഗ്രതയിലാണ്. കന്നിമല നയമക്കാട്, പെരിയവര, ലോക്കാട്, മാട്ടുപ്പെട്ടി കുണ്ടള, അരുവിക്കാട് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലാണ് പടയപ്പ എത്തിയിരുന്നത്.
Tags : nattu vishesham Padyappa observation