ഇരിട്ടി: പഴശിപദ്ധതിയിൽ നിന്നുള്ള അധിക ജലം ഉപയോഗിച്ച് പഴശി സാഗർ മിനി ജല വൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉത്പാദനം അടുത്ത വർഷം ആരംഭിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. 2027 മേയ് 31നകം പദ്ധതി കമ്മീഷൻ ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ആകെ സംഭരണശേഷിയായ 26.52 മീറ്ററിൽ നിന്ന് 24 മീറ്റർ വരെ സംഭരണ ശേഷി നിലനിർത്തി കുടിവെള്ള പദ്ധതിയെ ബാധിക്കാത്ത തരത്തിലാണ് വൈദ്യുതി ഉത്പാദനം നടത്തുക. ഉത്പാദനത്തിന് ശേഷമുള്ള വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ പൂർത്തീകരണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു സീസണിലെ ഉത്പാദനം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. പദ്ധതിയിലേക്കുള്ള നീരൊഴുക്കിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന പദ്ധതിയാണിത്. അതുകൊണ്ട് തന്നെ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും.
പദ്ധതിയിൽ നിന്ന് 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. കാലവർഷത്തിൽ പഴശിയിൽ നിന്ന് വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടുന്ന വെള്ളം പ്രധാന തുരങ്കം വഴി മൂന്ന് തുരങ്കങ്ങളിലേക്ക് കടത്തി വിട്ട് 2.5 മെഗാവാട്ടിന്റെ മൂന്ന് യന്ത്രം പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
പ്രധാന തുരങ്കത്തിന്റെയും ഉപ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. പവർഹൗസിന്റെ നിർമാണം 30 ശതമാനവും പൂർത്തിയായതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. സിവിൽ വർക്കിന് 56.91 കോടിയും മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തിക്ക് 57.87കോടിയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
വൈദ്യുതി ജനറേഷൻ വിഭാഗം ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി.വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ മെഹറൂഫ്, അബ്ദുൾ കരീം, കെ. മണികണ്ഠൻ, ബി. ഷിബു എന്നിവരും സംബന്ധിച്ചു. പഴശി പദ്ധതിയിൽ നിന്നുള്ള 3.05 ഹെക്ടർ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജലസേചന വിഭാഗവും കെഎസ്ഇബി ബോർഡും ധാരാണാപത്രം ഒപ്പുവച്ചിരുന്നു.
Tags : Nattuvishesham Local Desk Pazhashisagar Minister Sunny Joseph