തുറവൂർ: പള്ളിത്തോട് പൊഴിച്ചാലിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ. ചെമ്മിൽ പീലിംഗ് ഷെഡുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളാണ് പൊഴിച്ചാലിനെ മലിനമാക്കിയിരിക്കുന്നത്.
നിലവിൽ വെള്ളത്തിന് കറുത്ത കളറാണ്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണശാലകളിലെ മാലിന്യമാണ് പൊഴിച്ചാലിനെ മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ട്രീറ്റ്മെന്റ് പ്ലാന്റില്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ പീലിംഗ് ഷെഡുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ഇവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾനിറയുന്നതിനാൽ പൊഴിച്ചാലിലെയും തോടുകളിലെയും മത്സ്യസന്പത്ത് അന്യംനിന്നു പോകുകയാണ്. ഇതു മൂലം ചീനവലകളും മറ്റും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർ പ്രതിസന്ധിയിലാണ്.
ചെമ്മിൽ, കരിമീൻ, വരാൽ, കണമ്പ്, തിലാപ്പിയ മത്സ്യങ്ങൾ ഒന്നുംതന്നെ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വൻതോതിൽ പകർച്ച വ്യാധികൾ പടർന്നുപിടിക്കാവുന്ന സാഹചര്യമാണ് ഇവിടത്തെ വെള്ളത്തിനുള്ളത്. ചെല്ലാനം മുതൽ അന്ധകാരനഴി വരെയുള്ള പൊഴിച്ചാൽ ശുചീകരണത്തിനായി കോടികളുടെ പ്രഖ്യാപനം നടത്തിയതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടായില്ല. അന്ധകാരനഴി ഷട്ടറുകൾ പൂർണമായി തുറന്ന് പൊഴിച്ചാലിലെ മലിനജലം ഒഴുക്കിക്കളയാനുള്ള നടപടി സ്വീകരിക്കണമെന്നും പൊഴിച്ചാൽ ശുചീകരണ പദ്ധതി നടപ്പിലാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.