ആനക്കയം പഞ്ചായത്തിലെ കൂളിയോടൻമുക്ക് അങ്കണവാടിയിലേക്കുള്ള റോഡ് ശോച്യാവസ്ഥയിൽ.
ആനക്കയം: ആനക്കയം പഞ്ചായത്ത് മൂന്നാം വാർഡിലെ കൂളിയോടൻമുക്ക് അങ്കണവാടിയിലേക്കുള്ള റോഡ് കാൽനടയാത്ര പോലും സാധിക്കാതെ ദുഷ്കരമായി. 2015 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച അങ്കണവാടിയിലേക്കുള്ള റോഡും ഇതേ ദിവസം തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ഏറെ വൈകാതെ തകർന്ന റോഡ് മഴക്കാലമെത്തുന്നതോടെ നാലു മീറ്റർ വീതിയുള്ള ചളിക്കുളമാവുകയാണ്.
കുരുന്നുകളുമായി പോകുന്ന രക്ഷിതാക്കൾ പലപ്പോഴും തൊട്ടടുത്ത വീടുകളുടെ മുറ്റം വഴിയും സമീപത്തെ പറന്പിലൂടെയുമാണ് അങ്കണവാടിയിലേക്ക് എത്തുന്നത്. നൂറ്റന്പതു മീറ്ററോളം റോഡ് റിപ്പയർ ചെയ്യുന്ന പക്ഷം അങ്കണവാടിയിലേക്കുള്ള യാത്രാദുരിതത്തിന് അറുതിയാകുമെന്ന് പ്രദേശവാസിയായ കൂളിയോടൻ ഷറഫുദ്ദീൻ ബാഖവി പറയുന്നു.
വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗം പഞ്ചായത്ത് പ്രസിഡന്റായിട്ടും റോഡിന്റെ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് 200 മീറ്റർ മാത്രം അകലത്തിലാണ് തകർന്ന ഈ റോഡ്. അങ്കണവാടി റോഡ് തകർച്ച കാരണം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിന് കഴിയുന്നില്ല. വിവിധ കുത്തിവയ്പുകൾക്കും മറ്റുമായി കുട്ടികൾക്കും ഗർഭിണികൾക്കും അങ്കണവാടിയിൽ എത്തുന്നതിനും റോഡിന്റെ ദുരവസ്ഥ പ്രയാസം സൃഷ്ടിക്കുന്നു.
ക്വാറി വേസ്റ്റിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ഗ്രാമസഭകളിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. അങ്കണവാടിയിലെ വിദ്യാർഥിയായ സിദാൻ മാസങ്ങൾക്ക് മുന്പാണ് റോഡ് നന്നാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. എന്നാൽ നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.
റോഡ് റിപ്പയറിംഗിന് എട്ടുലക്ഷം രൂപ ചെലവു വരുമെന്നും ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി. ബുഷ്റ പറഞ്ഞു. ടെൻഡർ കഴിയുന്നതോടെ മഴ മാറുകയും പ്രവൃത്തി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
Tags : Nattuvishesham District News road Anganwadi