കരുമാലൂർ: സ്വകാര്യ ബസുകൾ ഒരു കിലോമീറ്റർ ദൂരം മുൻപു വച്ചു സർവീസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു.ഇതോടെ നടന്നു പോകേണ്ട അവസ്ഥയിലാണ് മാഞ്ഞാലി നിവാസികൾ. ആലുവ, അങ്കമാലി പ്രദേശങ്ങളിൽ അത്താണി വഴി മാഞ്ഞാലിയിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മാഞ്ഞാലി കവലയിലേക്കു വരുന്നില്ലെന്നാണു പരാതി.
പകരം പാലത്തിന്റെ മറുകരയിലുള്ള തേലത്തുരുത്ത് കവലയിൽ വച്ചു സർവീസ് അവസാനിപ്പിക്കുകയാണ്. ഇതോടെ മാഞ്ഞാലി പ്രദേശത്തുള്ള യാത്രക്കാർക്കു പാലം കയറിയിറങ്ങി മുക്കാൽ കിലോമീറ്റർ ദൂരം നടക്കേണ്ട അവസ്ഥയാണ്. പലതവണ പരാതി പറഞ്ഞിട്ടും നടപടിയായിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. പലപ്പോഴും പാലത്തിന്റെ മറു കരയിൽ എത്തുമ്പോഴേക്കും ബസ് വിട്ടു പോയിട്ടുണ്ടാകം.
ഇതോടെ പോകേണ്ട സ്ഥലങ്ങളിൽ സമയത്തിനു എത്താൻ പറ്റാത്ത അവസ്ഥയുണ്ട്.മാഞ്ഞാലി കവലവരെ സർവീസ് നടത്താനാണു സ്വകാര്യ ബസുകൾക്കു അധികൃതർ പെർമിറ്റ് നൽകിയിരിക്കുന്നത്. ആദ്യ നാളുകളിൽ കവല വരെ ബസ് സർവീസ് ഉണ്ടായിരുന്നതാണ്. എന്നാൽ കുറേ മാസങ്ങളായി സർവീസ് നടത്തുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.
എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെട്ട് യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാണ് ആവശ്യം.
Tags : Local News Nattuvishesham Ernakulam