കാസർഗോഡ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടര ക്വിന്റലിലധികം നിരോധിത ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും പിടിച്ചെടുത്തു.
ബദിയടുക്കയിലെ മൊത്തക്കച്ചവട സ്ഥാപനം വഴി ബേക്കറി ഉത്പന്നങ്ങളോടൊപ്പം നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകളും ഒറ്റത്തവണ ഉപയോഗ പേപ്പര്‍ കപ്പുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിലെ ഗോഡൗണിന്റെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്ന ക്വിന്റല്‍ കണക്കിന് നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഉടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി.
പിടിച്ചെടുത്ത ഉത്പന്നങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി എംസിഎഫിലേക്ക് മാറ്റി. പള്ളിക്കര പഞ്ചായത്തിലെ പെരിയാട്ടടുക്കത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ഒന്നാം നിലയിലെ ഗോഡൗണില്‍ നിന്നും നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി.
മാവുങ്കാല്‍-കാഞ്ഞങ്ങാട് പ്രധാന റോഡരികില്‍ വര്‍ക്ക് ഷോപ്പുകളിലെയും കടകളിലെയും മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് ഉടമകള്‍ക്ക് 10,000 രൂപ തത്സമയ പിഴ ചുമത്തി.
കുണിയ സമ്മേളനവുമായി ബന്ധപ്പെട്ട് റോഡരികിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി ആവശ്യമായ നിര്‍ദേശം നല്കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, സ്ക്വാഡ് അംഗങ്ങളായ ടി.സി. ശൈലേഷ്, വി.എം. ജോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡോണ്‍സ് കുര്യാക്കോസ്, കെ. ദീപ, ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Prohibited products