ടോൾപ്ലാസ
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ പന്നിയങ്കരയിലെ ടോൾകമ്പനിയുടെ വാക്കും പ്രവൃത്തിയും രണ്ടുതട്ടിൽതന്നെ.പ്രദേശവാസികളെ വലയ്ക്കുന്ന ടോൾകമ്പനിയുടെ നിലപാടു മാറ്റങ്ങളിൽ പ്രതിഷേധിച്ച് 15ന് ടോൾപിരിവ് തടസപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കാൻ ഇന്നലെ വൈകീട്ട് നടന്ന സംയുക്തസമരസമിതി യോഗം തീരുമാനിച്ചു.
കഴിഞ്ഞ മാസമാദ്യം പാലക്കാട് ജില്ലാ കളക്ടറും എംപി, എംഎൽഎമാർ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ടോൾകമ്പനി തയാറാകണം. അല്ലാത്തപക്ഷം തുടർച്ചയായ സമരപരിപാടികൾ ടോൾപ്ലാസയിൽ നടത്തുമെന്നു സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഏഴരകിലോമീറ്റർ പരിധിക്കുള്ളിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി പന്നിയങ്കരയിൽ സൗജന്യ ടോൾപാസ് താമസംകൂടാതെ അനുവദിക്കണം. മാസപാസ് എടുപ്പിക്കാൻ സൗജന്യ പാസ് നടപടികൾ മെല്ലേപോക്കിലാക്കുന്നത് അനുവദിക്കില്ല. നിലവിൽ സൗജന്യ ടോൾപാസ് ലഭിച്ചിട്ടുള്ള വാഹനഉടമകൾ മൂന്നുമാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധനയും ഒഴിവാക്കണം. ആവശ്യമായ രേഖകൾ ഒറ്റതവണ സമർപ്പിച്ചാൽ മതിയെന്ന തീരുമാനവും നടപ്പിൽ വരുത്തണം.
നാലുചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യപാസ് നൽകണം.ഹയർ സെക്കൻഡറി സ്കൂളും മുസ്ലീം ക്രിസ്ത്യൻ പള്ളിയുമുള്ള പന്തലാംപാടം സ്കൂൾ സ്റ്റോപ്പിൽ മിനി അണ്ടർപാസ് നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിലവിൽ ഇവിടെയുള്ള ഫുട്ഓവർ ബ്രിഡ്ജ് ജനങ്ങൾക്ക് ഉപകാരപ്രദമല്ലെന്നും ഓട്ടോറിക്ഷ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻവിധം അണ്ടർപാസ് സ്ഥലത്ത് അനിവാര്യമാണ്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.ജോർസി ജോർജ് അധ്യക്ഷത വഹിച്ചു. സി.സി. സുരേന്ദ്രൻ, സയോ ചെറുനിലം, വി. ഗംഗാധരൻ, പി.ജെ. ജോസ്, വി. ശിവദാസ്, സിൽവിൻ ചെറുനിലം എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews