മലപ്പുറം: എന്തൊക്കെ സമ്മർദ്ദം ഉണ്ടായാലും പൊതുജനസേവകർ കഴിയുന്നതും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
2021 മേയ് 13ന് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരായിരുന്നവർ, മേലിൽ മാന്യമായി പെരുമാറണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരപ്പനങ്ങാടി ബാർ അസോസിയേഷനിലെ അഭിഭാഷകൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
2021 മേയ് 13ന് കോവിഡ് ലോക്ക് ഡൗണിൽ ബന്ധുവിന് മരുന്ന് വാങ്ങാൻ പോകുന്നതിനിടയിൽ പോലീസുകാർ തന്റെ വാഹനം തടഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു.
ആതുരസേവന, സുരക്ഷാപ്രവർത്തകർ കോവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2020-23 കാലയളവിൽ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യപ്പെട്ട ഭൂരിഭാഗം കേസുകളും തുടർനടപടികൾ കൂടാതെ കമ്മീഷൻ തീർപ്പാക്കിയിട്ടുണ്ട്.
എന്നാൽ പരാതിക്കാരനായ അഭിഭാഷകനും പരാതിക്കാരന്റെ പിതാവിനും എതിർകക്ഷികളായ പോലീസുകാരിൽനിന്ന് മാനസിക ബുദ്ധിമുട്ടുണ്ടായതായി ഉത്തരവിൽ പറഞ്ഞു.
ചേളാരി -രാമനാട്ടുകര ഹൈവേയിൽ വാഹനപരിശോധന നടത്തിയ സമയത്ത് പരാതിക്കാരനും പിതാവും സ്കൂട്ടറിൽ വരുന്നത് കണ്ട് യാത്ര ചെയ്യാൻ ആവശ്യമുള്ള രേഖകളുണ്ടോ എന്ന് അന്വേഷിച്ചുവെന്നും പരാതിക്കാരൻ പോലീസുകാരോട് മോശമായി പെരുമാറിയെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരന്റെ സമ്മതത്തോടെ വീട്ടിൽനിന്ന് വാഹനം സ്റ്റേഷനിലെത്തിച്ചെന്നും കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പരാതി വിഷയത്തിൽ കോടതി വ്യവഹാരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.