അങ്ങാടിപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്ങാടിപ്പുറം പഞ്ചായത്തിൽ നേരത്തെയുണ്ടായിരുന്ന 13 സീറ്റിൽ നിന്ന് 17 സീറ്റ് നേടി യുഡിഎഫിന് തിളക്കമാർന്ന വിജയം. അഞ്ച് വർഷത്തെ ജനക്ഷേമ ഭരണത്തിനുള്ള രാഷ്ട്രീയാതീതമായ അംഗീകാരമാണ് ഈ വിജയമെന്ന് യുഡിഎഫ് നേതാക്കൾ
പറഞ്ഞു.
സിപിഎം സ്വീകരിച്ച വികസന വിരുദ്ധ സമീപനത്തിന് ജനങ്ങൾ നൽകിയ താക്കീതാണിത്. പഞ്ചായത്തിന്റെ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കുമായി ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ തന്ത്രപരമായി തട്ടിയെടുത്ത സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. ശബരിമലയിലെ സ്വർണ മോഷണവും സർക്കാരിന്റെ ജനദ്രോഹകരമായ നടപടികളും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
പ്രകടനപത്രികയിൽ യുഡിഎഫ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കും. സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമുള്ള കാര്യങ്ങൾക്ക് സർക്കാരിനെ സമീപിക്കും. വികസനത്തിൽ വിവേചനം കാണിക്കാത്ത നയസമീപനം അതുപോലെ തന്നെ തുടരും. ജനകീയമായി പദ്ധതികൾ തയാറാക്കി ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ബഡ്സ് സ്കൂളിന്റെ കെട്ടിട നിർമാണംഉടൻ പൂർത്തിയാക്കും. മുൻ ഭരണസമിതി അംഗീകരിച്ച വികസന പദ്ധതികളിൽ നടപ്പാക്കുവാൻ അവശേഷിക്കുന്നവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ച വിവരങ്ങൾ സത്യസന്ധമാണെന്ന് അവർക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് അവർ നൽകിയ വിജയമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
4(പീച്ചണിപ്പറന്പ്),6 (ചേങ്ങോട്),7 (പൂപ്പലം),18 (പുത്തനങ്ങാടി ടൗണ് ),21 (വൈലോങ്ങര) എന്നീ അഞ്ചു വാർഡുകൾ സിപിഎം സ്ഥിരമായി ജയിക്കുന്ന സീറ്റുകളായിരുന്നു. ഇവയെല്ലാം യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിന് അനുകൂലമായി രൂപപ്പെടുത്തിയ പുതിയ 19-ാം വാർഡും യുഡിഎഫ് പിടിച്ചെടുത്തുവെന്നും നേതാക്കൾ പറഞ്ഞു.