കനത്ത മഴയിൽ വാരപ്പെട്ടി ചിറങ്ങരയില്‍ സി.എം. മുഹമ്മദിന്റെ ഏത്തവാഴകൾ ഒടിഞ്ഞുവീണ് നശിച്ചനിലയിൽ.
കൊച്ചി: മഴ ഭീതിയൊഴിയാതെ ജില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പകല്‍ മഴ മാറി നിന്നെങ്കിലും മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അതേസമയം മൂവാറ്റുപുഴയടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ട് ദുരിതത്തിലാണ്. തീരദേശത്തും മഴ കുറഞ്ഞു. ഇതോടെ ചെല്ലാനം അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഭീഷണിയും ഒഴിഞ്ഞുതുടങ്ങി.
നിലവില്‍ ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 64 കുടുംബങ്ങളിലെ 203 പേർ ഇവിടെ കഴിയുന്നത്. ഇതില്‍ 73 പുരുഷന്മാരും 103 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടും. 14 പേര് വയോജനങ്ങളാണ്. കോതമംഗലം താലൂക്കില്‍ രണ്ടും കുന്നത്തു നാട് താലൂക്കില്‍ മൂന്നും മൂവാറ്റുപുഴയില്‍ നാലും ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഏഴ് വരെ മലയോര മേഖലകളിലെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവര്‍ത്തനം നിറുത്തിവച്ചു. പൊതുജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും പ്രളയ, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്നലെ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അടിയന്തര യോഗത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ദിവസവും മെഡിക്കല്‍ ഓഫീസര്‍മാര്‍ സന്ദര്‍ശനം നടത്തണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കടലാക്രമണം രൂക്ഷമായ ചെല്ലാനം, കണ്ണമാലി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ വേണ്ടിവന്നാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. കഴിയുന്നത്ര പേരോട് ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദേശിക്കണം. ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാകാത്തവര്‍ക്ക് രേഖാമൂലം ഉത്തരവ് നല്‍കാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി.
എട്ട് വീടുകള്‍ക്ക് നാശനഷ്ടം
കഴിഞ്ഞ ഒന്നു മുതല്‍ പെയ്യുന്ന മഴയില്‍ ജില്ലയില്‍ എട്ടു വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഏഴു വീടുകള്‍ക്ക് ഭാഗികമായും ഒരു വീടിന് പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്കും ഭാഗികമായി നാശനഷ്ടമുണ്ടായി.
ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്
കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ജലനിരപ്പ് താഴുന്നു
ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. മൂവാറ്റുപുഴയാറിലും പെരിയാറിലും ജലനിരപ്പ് മുന്നറിയിപ്പ് നിരക്കിന് താഴെ എത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് 11.13 മീറ്റര്‍ (അപകടനില 11.93 മീറ്റർ) ആണ്.
തൊടുപുഴയാറില്‍ ജലനിരപ്പ് 11.04 മീറ്റര്‍ (അപകടനില 11.79 മീറ്റര്‍), കാളിയാറില്‍ ജലനിരപ്പ് 11.98 മീറ്റര്‍ (അപകടനില 14.1 മീറ്റര്‍) എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.
24 ശതമാനം മഴ കുറവ്
പെയ്തിട്ടും പെയ്തിട്ടും ജില്ലയില്‍ 24 ശതമാനം മഴയുടെ കുറവ്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ 1429.9 മില്ലി മീറ്റര്‍ മഴയാണ് ജില്ലയ്ക്ക് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ 1092.5 മില്ലി മീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. നിരവധി ജില്ലകള്‍ വെള്ളത്തിനിടിയിലാക്കിയ മിന്നല്‍ പ്രളയമടക്കം സംസ്ഥാനത്തുണ്ടായിട്ടും 23 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ഖനന വിലക്ക്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശം നല്കി. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുപ്രകാരം നാളെ വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് എറണാകുളം ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു.
കണ്ട്രോള് റൂം
താലൂക്ക് ഓഫീസുകളിലെയും കളക്ടറേറ്റിലെയും കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നാലു പേരുള്ള സ്ക്വാഡുകള്‍ രൂപീകരിച്ചു. ഫയര്‍ഫോഴ്സ്, പൊലിസ് കണ്ട്രോള് റൂമുകളും സജ്ജമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് ജെസിബി, ട്രാക്ടറുകള്‍ എന്നിവ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
കോതമംഗലത്ത് 20 ലക്ഷത്തിന്റെ കൃഷിനാശം
കോതമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കില്‍ 20 ലക്ഷം രൂപയുടെ കൃഷിനാശം. കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്താനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുനിപ്പാലിറ്റിയിലുമാണ് കൃഷി നാശം ഉണ്ടായിട്ടുള്ളത്.
3875 കുലച്ച എത്ത വാഴകള്‍, 2050 കുലയ്ക്കാറായ വാഴകള്‍, കായ്ഫലമുള്ള 42 ജാതികള്‍, 50 കമുകുകള്‍, 0.8 ഹെക്ടര്‍ കപ്പ, 0.2 ഹെക്ടര്‍ നെല്ല്, 0.8 ഹെക്ടര്‍ പച്ചക്കറി കൃഷി എന്നിവയ്ക്കാണ് മഴയില്‍ നാശം സംഭവിച്ചത്. ഏകദേശം 52 കര്‍ഷകരുടെ വിളകള്‍ക്കാണ് നഷ്ടം ഉണ്ടായത്. ഏറ്റവും കൂടുതല്‍ കൃഷിനാശം നേരിട്ടത് കവളങ്ങാട് പഞ്ചായത്തിലും കോതമംഗലം നഗരസഭയിലുമാണ്. ബ്ലോക്കിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും കൃഷിഭവനുകള്‍ വഴി കണക്കെടുപ്പ് പൂര്‍ത്തിയായി വരികയാണെന്ന് കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയമോള് തോമസ് പറഞ്ഞു.
മൂവാറ്റുപുഴയിലും വ്യാപക നാശം
മൂവാറ്റുപുഴ: മഴയെത്തുടര്‍ന്ന് മൂവാറ്റുപുഴ മേഖലയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണു വീട് തകര്‍ന്നു, കിണര്‍ ഇടിഞ്ഞു താഴ്ന്നു, വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു, കപ്പയും വാഴയും ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു. മൂവാറ്റുപുഴയാറിനു തീരത്തുള്ള കൃഷികള്‍ക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. നഷ്ടങ്ങളുടെ കൃത്യമായ കണക്ക് കൃഷിവകുപ്പ് തയാറാക്കി വരികയാണ്.
നിരവധിയിടങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കായനാട് എസ്എന്‍ഡിപി ശാഖയ്ക്ക് സമീപം പടിഞ്ഞാറേ കോളത്ര സുമതി വാസുവിന്റെ വീട് അപകട ഭീഷണിയിലാണ്.
പതിറ്റാണ്ടു മുന്‍പ് ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീടിന്റെ വശങ്ങളില് വിള്ളലുണ്ടായി. ഏഴ് അംഗങ്ങളുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്. അപകടഭീഷണിയുടെ പശ്ചാത്തലത്തില്‍ കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു.
കടാതി കരണാട്ടുകാവിനു സമീപം മാളികയില്‍ ജില്‍ജി പോളിന്റെ വീട്ടിലേക്കു തെങ്ങു മറിഞ്ഞു വീണു വീടിനും കിണറിനും ഇവിടെ സ്ഥാപിച്ചിരുന്ന സൗരോർജ പാനലുകള്‍ക്കും തകരാര്‍ സംഭവിച്ചു. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പേഴയ്ക്കാപ്പിള്ളിയില്‍ കെഎസ്ഇബി ജീവനക്കാരനായ ഇടശേരിക്കുടി ജമാലിന്റെ വീട്ടിലെ കിണര്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നിരുന്നു.