പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ച കുടിൽ.
വൈത്തിരി: സുഗന്ധഗിരിയിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട അറുപത്തഞ്ചുകാരനായ രാജനും ഭാര്യ മാധവിയും മക്കളായ മേരി, അർജുൻ, സോമൻ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബം കഴിയുന്നത് കാറ്റിലും മഴയിലും ഏതുനിമിഷവും തകർന്നു വീഴാവുന്ന ഒരു ചെറിയ കൂരയിലാണ്.
കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് വശങ്ങളും മേൽക്കൂരയും മറച്ചുണ്ടാക്കിയ ഈ കുടിലിലാണ് ഇവർ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ജീവിതത്തിന്റെ നല്ലൊരു പങ്കും മരുന്നുകൾ വാങ്ങാനായി തുക കണ്ടെത്തുന്നതിനായി മാറ്റിവയ്ക്കേണ്ടി വരുന്നു.
ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് ഇവിടുത്തെ ഗോത്രവർഗക്കാരുടെ പുനരധിവാസത്തിനായി 500 ഏക്കറോളം വരുന്ന ഭൂമി ഒരുമിച്ച് അനുവദിച്ചതായിരുന്നു. ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് പട്ടയം ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ മണ്ണ് വിൽക്കാനോ നികുതി അടക്കാനോ ഇവർക്ക് സാധിക്കുന്നില്ല. നിയമപരമായ രേഖകളുടെ അഭാവം കാരണം സർക്കാരിന്റെ ഭവനനിർമാണ പദ്ധതികളിൽ ഉൾപ്പെടാനും ഇവർക്ക് കഴിയാതെ പോകുന്നു. ഇതിനുപുറമേയാണ് ഭീതിപ്പെടുത്തുന്ന വന്യമൃഗശല്യം.
വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കാട്ടാനയും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയിലുമാണ്. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കണമെന്നും തങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ ആവശ്യമായ പട്ടയവും ഉറപ്പുള്ളൊരു വീടും അനുവദിക്കണമെന്നാണ് സുഗന്ധഗിരിയിലെ ഈ പാവപ്പെട്ട മനുഷ്യർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Tags : wild elephants NattuVishasham DistrictNews